അതിരമ്പുഴ തിരുനാൾ: പാലരുവി ഏറ്റുമാനൂരിൽ നിർത്തിയില്ല

കോട്ടയം: അതിരമ്പുഴ തിരുനാളിനോട് അനുബന്ധിച്ച് പാലരുവി ട്രെയിനിന് ഏറ്റുമാനൂരിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്റ്റോപ് അനുവദിച്ചിരുന്നെങ്കിലും നിർത്തിയില്ല. റെയിൽവേ ഓപറേഷൻ വിഭാഗത്തിലെ പിഴവാണ് ട്രെയിൻ നിർത്താതെ പോകാനിടയാക്കിയത്. തോമസ് ചാഴികാടൻ എം.പി ഇടപെട്ടാണ് ഏറ്റുമാനൂരിൽ തിരുനാൾ ദിവസങ്ങളിൽ പാലരുവി അടക്കം മൂന്ന് ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ് നേടിയെടുത്തത്. തിരുനാൾ ഒരുക്കങ്ങളോട് അനുബന്ധിച്ച് നടന്ന പ്രഭാഷണത്തിൽ പ്രധാന തിരുനാൾ ദിവസമായ 24, 25 തീയതികളിൽ പാലരുവിക്ക് സ്റ്റോപ്പ്‌ ഉണ്ടെന്ന വിവരം വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ വിശ്വാസികളെ അറിയിച്ചിരുന്നു. അതനുസരിച്ച് തെക്കൻ കേരളത്തിൽനിന്ന് അതിരമ്പുഴയിലേക്കുള്ളവർ ഈ ട്രെയിനിലുണ്ടായിരുന്നു. പാലരുവിക്ക് എറണാകുളം ഭാഗത്തേക്ക് യാത്രചെയ്യാൻ നിരവധി യാത്രക്കാരും ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ, ട്രെയിൻ നിർത്തിയില്ല. യാത്രക്കാർ തോമസ് ചാഴികാടൻ എം.പിയെ വിവരം ധരിപ്പിച്ചതനുസരിച്ച് അദ്ദേഹം അധികൃതരുമായി സംസാരിച്ചു. ഓപറേഷൻ വിഭാഗത്തിലെ പിഴവ് ആണെന്ന് ഒടുവിൽ സമ്മതിക്കുകയായിരുന്നു. 24 നും 25 നും തിരുനെൽവേലിയിൽനിന്ന് എടുക്കുന്ന ട്രെയിനാണ് സ്റ്റോപ് അനുവദിച്ചത് എന്നായിരുന്നു അവർ ആദ്യം ഉന്നയിച്ചത്. 24ന് തിരുനെൽവേലിയിൽനിന്ന് എടുക്കുന്ന ട്രെയിൻ 25നാണ് ഏറ്റുമാനൂരിൽ എത്തുക. അതുപ്രകാരം 25,26 തീയതികളിലാണ് പാലരുവി ഏറ്റുമാനൂരിൽ നിർത്തുക. പാലരുവിക്ക് സ്റ്റോപ് പ്രതീക്ഷിച്ച് നേരത്തേ ഏറ്റുമാനൂരിൽ എത്തിയ യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററോട് വിഷയം അവതരിപ്പിച്ചെങ്കിലും അധികൃതരെ അറിയിക്കാനോ തുടർ നടപടികൾ സ്വീകരിക്കാനോ തയാറായില്ലെന്ന് യാത്രക്കാർ പറഞ്ഞു. റെയിൽവേയുടെ നടപടിയിൽ ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.