ശബരിമല പ്രസാദം രാജ്യത്തെവിടെയും തപാലില്‍ ലഭിക്കാന്‍ സംവിധാനം

ശബരിമല: ഇന്ത്യയില്‍ എവിടെയും ശബരിമല പ്രസാദം തപാലില്‍ ലഭിക്കാൻ സംവിധാനം. മണ്ഡല-മകരവിളക്ക് ഉത്സവത്തിൻെറ ഒന്നാം ദിവസം തന്നെ ആയിരം പ്രസാദം ദേവസ്വം ബോർഡ് പോസ്റ്റല്‍ വകുപ്പിന് കൈമാറി. മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലത്ത് കോവിഡ് കാരണം ശബരിമലയില്‍ ദര്‍ശനത്തിന് എത്താന്‍ കഴിയാത്ത ഭക്തര്‍ക്ക് വഴിപാട് പ്രസാദങ്ങള്‍ തപാലില്‍ എത്തിക്കാന്‍ ദേവസ്വം ബോര്‍ഡും തപാല്‍ വകുപ്പും ചേര്‍ന്ന് തയാറാക്കിയതാണ് തപാല്‍ പ്രസാദ വിതരണ പദ്ധതി. രാജ്യത്ത് എവിടെയുള്ള ഭക്തര്‍ക്കും തൊട്ടടുത്ത തപാല്‍ ഓഫിസ് വഴി പ്രസാദം ബുക്ക് ചെയ്യാം. പണം അടച്ചാൽ മൂന്നു ദിവസത്തിനുള്ളില്‍ പ്രസാദം തപാലില്‍ വീട്ടില്‍ എത്തിക്കുന്ന രീതിയിലാണ് ക്രമീകരണം. അരവണ, ആടിയ ശിഷ്ടം നെയ്യ്, വിഭൂതി പ്രസാദം, മഞ്ഞള്‍, കുങ്കുമ പ്രസാദം, അര്‍ച്ചന പ്രസാദം എന്നിവയാണ് പ്രസാദ കിറ്റില്‍ ഉണ്ടാവുക. 450 രൂപയാണ് വില. ബുക്ക് ചെയ്ത അത്രയും പ്രസാദം പമ്പ ത്രിവേണി പോസ്റ്റോഫിസില്‍ ദേവസ്വം ബോര്‍ഡ് എത്തിച്ചു നല്‍കും. തപാല്‍ വകുപ്പാണ് പ്രസാദം വിതരണം ചെയ്യുക. ഇത്തവണ ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്തുന്നതിനുള്ള സൗകര്യമില്ല. എന്നാല്‍, ആചാരത്തിന് മുടക്കം വരാത്ത രീതിയില്‍ ദേവസ്വം ജീവനക്കാര്‍ ഭക്തര്‍ കൊണ്ടുവരുന്ന നെയ്‌ത്തേങ്ങ വാങ്ങി നെയ്യെടുത്ത് ശ്രീകോവിലില്‍ അഭിഷേകം ചെയ്യും. അഭിഷേകം ചെയ്തതിനുശേഷം നെയ്യ് പ്രത്യേകം ക്രമീകരിച്ച കൗണ്ടറില്‍ ആടിയ ശിഷ്ടം നെയ്യായി വിതരണം ചെയ്യുമെന്ന് എക്‌സിക്യൂട്ടീവ് ഓഫിസര്‍ വി.എസ്. രാജേന്ദ്രപ്രസാദ്പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.