ദുരിതമേഖലകളിൽ കരുതലിന്‍റെ കൈത്താങ്ങായി അഗ്നിരക്ഷാസേന

കോട്ടയം: കനത്തമഴയിലും കെടുതികളിലും രക്ഷാപ്രവർത്തനത്തിന് കരുത്തായി ജില്ലയിലെ അഗ്നിരക്ഷാസേന. 361 അംഗങ്ങളുള്ള ജില്ലയിലെ അഗ്നിരക്ഷാസേനയിലെ 352 പേരും ജില്ലയിലെ മലയോരമേഖലകളിലടക്കം കനത്തമഴയെ അവഗണിച്ചും രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നിട്ടുനിന്നു. 100 ആപത് മിത്ര, സിവിൽ ഡിഫൻസ് അംഗങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായ സ്ഥലങ്ങളിൽനിന്ന് 99 പേരെയാണ് രക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയത്. കൂട്ടിക്കൽ, മാലം, വൈക്കം എന്നിവിടങ്ങളിൽ ആറുപേർ വെള്ളത്തിൽ അകപ്പെട്ട് അപകടത്തിലായപ്പോൾ രണ്ടുപേരെ രക്ഷപ്പെടുത്തി കരക്കെത്തിക്കാനായി. നാലു മൃതദേഹങ്ങൾ സേന കണ്ടെടുത്തു. ഉരുൾപൊട്ടൽ ഉണ്ടായ നാല് സ്ഥലത്തും സേന രക്ഷാപ്രവർത്തനത്തിന് എത്തി. കനത്തമഴയിലും കാറ്റിലും ജില്ലയിലെ 29 സ്ഥലങ്ങളിൽ മരം വീണും മണ്ണിടിഞ്ഞും ഉണ്ടായ ഗതാഗതതടസ്സങ്ങൾ സേന കനത്തമഴയെ അവഗണിച്ചും ഉടൻ നീക്കം ചെയ്തു. ജില്ലയിലെ എട്ടു സ്റ്റേഷനുകളിൽനിന്നുള്ള 19 വാഹനങ്ങളാണ് രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ടായിരുന്നത്. എട്ടു സ്റ്റേഷനുകളിലെ ഒമ്പത് റബർ ഡിങ്കികളും ഒരു ബോട്ടും രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജമാക്കിയിരുന്നു. കോട്ടയം, പാമ്പാടി, കാഞ്ഞിരപ്പള്ളി, പാലാ, ഈരാറ്റുപേട്ട, വൈക്കം, കടുത്തുരുത്തി, ചങ്ങനാശ്ശേരി സ്റ്റേഷനുകളിൽനിന്നുള്ള അഗ്നിരക്ഷാസേന യൂനിറ്റുകളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. കഴിഞ്ഞവർഷം പ്രളയം വലിയ നാശം വിതച്ച കൂട്ടിക്കൽ മേഖലയിൽ കനത്തമഴ മുന്നറിയിപ്പു വന്ന അന്നുതന്നെ ഒരു യൂനിറ്റ് അഗ്നിരക്ഷാസേനയെ സ്റ്റാൻഡ്‌ബൈയായി നിയോഗിച്ചിരുന്നു. മുണ്ടക്കയം പഞ്ചായത്ത് ഓഫിസിലാണ് സർവസജ്ജമായി യൂനിറ്റിനെ നിയോഗിച്ചത്. ഈ യൂനിറ്റ് ഇപ്പോഴും മുണ്ടക്കയത്ത് തുടരുന്നുണ്ട്. ജില്ലയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽനിന്ന് രണ്ടു അഗ്നിരക്ഷാ വാഹനങ്ങളിലായി എട്ടു സേനാംഗങ്ങളെക്കൂടി അധികമായി വിന്യസിച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് റീജനൽ ഫയർ ഓഫിസർ എ.ആർ. അരുൺകുമാർ, ജില്ല ഫയർ ഓഫിസർ റെജി വി. കുര്യാക്കോസ്, സ്റ്റേഷൻ ഓഫിസർമാരായ അനൂപ് രവീന്ദ്രൻ (കോട്ടയം), വി.വി. സുവികുമാർ (പാമ്പാടി), കെ.എസ്. ഓമനക്കുട്ടൻ (കാഞ്ഞിരപ്പള്ളി), എസ്.കെ. ബിജുമോൻ (പാലാ), കലേഷ് (കടുത്തുരുത്തി), വിഷ്ണു (വൈക്കം), ജോണിച്ചൻ (ഈരാറ്റുപേട്ട), സജിമോൻ ടി. ജോസഫ് (ചങ്ങനാശേരി) എന്നിവർ നേതൃത്വം നൽകി. KTL fire kottayam വെള്ളപ്പൊക്ക രക്ഷാപ്രവർത്തനങ്ങൾക്കിടെ അഗ്നിരക്ഷാസേന, കോട്ടയം നഗരസഭ 11ാം വാർഡിൽനിന്ന് വയോധികയെ റബർ ഡിങ്കിയിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു -------------------------- റെയിൽവേ ഗേറ്റ് അടച്ചിടും കോട്ടയം: അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് വൈക്കം റോഡ്-കുറുപ്പന്തറ സ്റ്റേഷനുകൾക്കിടയിലെ കടുത്തുരുത്തി ലെവൽ ക്രോസിങ് ഗേറ്റ് എട്ടിന് രാവിലെ എട്ടു മുതൽ ഒമ്പതിന് വൈകീട്ട് ആറുവരെ അടച്ചിടുമെന്ന് അഡീഷനൽ ജില്ല മജിസ്ട്രേറ്റ് അറിയിച്ചു. ഗതാഗതം കുറുപ്പന്തറ യാർഡിലെ റോഡ് മേൽപാലം വഴി തിരിച്ചുവിടും. ---------------------------- കൂട്ടിക്കൽ ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായവുമായി എസ്.ബി.ഐ കോട്ടയം: മഴക്കെടുതി ബാധിച്ച കൂട്ടിക്കലിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാഞ്ഞിരപ്പള്ളി ശാഖ. കലക്ടർ ഡോ. പി.കെ. ജയശ്രീയുടെ നിദേശത്തെ തുടർന്ന് 100 പുതപ്പുകൾ കൂട്ടിക്കലിലെ ദുരിതാശ്വാസ ക്യാമ്പുകൾക്കായി വിതരണം ചെയ്തു. ഏന്തയാറിലെ ജെ.ജെ മർഫി സ്‌കൂളിലും കൂട്ടിക്കലിലെ കെ.എം.ജെ സ്‌കൂളിലുമാണ് നൽകിയത്. എസ്.ബി.ഐ കാഞ്ഞിരപ്പള്ളി ബ്രാഞ്ച് മാനേജർ ബിന്ദു ബാലകൃഷ്ണൻ, കൂട്ടിക്കൽ ബ്രാഞ്ച് മാനേജർ സുധീർ എന്നിവരും സംഘവും ക്യാമ്പുകൾ സന്ദർശിച്ചു. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ് പി.എസ്. സജിമോൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മായ ജയേഷ്, സൗമ്യ ഷമീർ എന്നിവരും ഒപ്പമുണ്ടായിരുന്നു. KTL koottikkal sbi കൂട്ടിക്കലിൽ ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് എസ്.ബി.ഐ നൽകിയ പുതപ്പുകൾ കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ് പി.എസ്. സജിമോൻ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.