താഴ്ന്നപ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിൽ കോട്ടയം: ശനിയാഴ്ച പകൽ മാനം തെളിഞ്ഞതിന്‍റെ ആശ്വാസത്തിലാണ് ജനങ്ങൾ. ദിവസങ്ങളായി തുടർന്ന മഴയിൽ കനത്ത നാശനഷ്ടമാണ് നഗരത്തിന്‍റെ പലപ്രദേശങ്ങളിലും ഉണ്ടായത്. മഴ പെയ്യാത്ത സാഹചര്യത്തിലും പല റോഡുകളിലും വെള്ളക്കെട്ട് അവശേഷിക്കുന്നുണ്ട്. അയ്മനം, തിരുവാര്‍പ്പ്, കാഞ്ഞിരം, ചങ്ങനാശ്ശേരി, വൈക്കം മേഖലകളിലെ താഴ്ന്നപ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്. എന്നാല്‍, പടിഞ്ഞാറന്‍ മേഖലയില്‍നിന്ന് പൂര്‍ണമായും വെള്ളം ഇറങ്ങിപ്പോകണമെങ്കില്‍ ആഴ്ചകള്‍ പിടിക്കും. വെള്ളം ഇറങ്ങിയാല്‍തന്നെ വീടുകള്‍ പഴയപടിയാകണമെങ്കില്‍ വീണ്ടും ആഴ്ചകള്‍ പിടിക്കും. വെള്ളക്കെട്ടില്‍ ഒഴുകിയെത്തിയ മാലിന്യവും എക്കലും വീടുകളിലും പരിസരങ്ങളിലും അടിഞ്ഞിരിക്കുകയാണ്. ഇത് വൃത്തിയാക്കി എടുത്തെങ്കില്‍ മാത്രമേ വീടുകള്‍ വാസയോഗ്യമാകൂ. വെള്ളം കയറി കിണറുകള്‍ മൂടിയതോടെ കിണറുകളെ മാത്രം വെള്ളത്തിനായി ആശ്രയിക്കുന്നവരുടെ സ്ഥിതി ദുരിതത്തിലാണ്. കൂടാതെ പടിഞ്ഞാറന്‍ മേഖലകളില്‍ വെള്ളം കയറിക്കിടക്കുന്ന പ്രദേശങ്ങളില്‍ ശൗചാലയം ഉപയോഗിക്കാന്‍ സാധിക്കാത്ത നിലയിലാണ്. പലയിടത്തും കക്കൂസ് ടാങ്ക് പൊട്ടി ഒഴുകിയതുമൂലം കിണറുകളും മലിനമായി. വെള്ളം ഇറങ്ങിക്കഴിഞ്ഞെങ്കില്‍ മാത്രമേ കിണറുകള്‍ വൃത്തിയാക്കാന്‍ സാധിക്കൂ. നഗരസഭയുടെ അഞ്ച്, ആറ് വാർഡുകളിലെ വീടുകളിലും റോഡിലുമാണ് വെള്ളം കയറിയത്. അഞ്ച്, ആറ് വാർഡുകളിലെ നട്ടാശ്ശേരി, വടുതലഭാഗം, തറയിൽപടി, പുത്തേട്ട്, സൂര്യകാലടി മന, മംഗളം കോളജ്, വായനശാല, മാവേലിപടിഭാഗം, പാറമ്പുഴ ഫോറസ്റ്റ് ഓഫിസ് റോഡ് എന്നിവിടങ്ങളിൽ നേരിയതോതിൽ ജലനിരപ്പ് താഴ്ന്നു. ക്യാമ്പുകളിൽ എട്ടോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. വെട്ടിക്കാട്ടുപടി പാറമ്പുഴ ഫോറസ്റ്റ് റോഡ്, ചൂട്ടുവേലി മഠം ജങ്ഷൻ, പൂവത്തുമാലി റോഡ്, പുത്തേട്ട് ചെറുനാരകം റോഡ്, പുത്തേട്ട് മഠം ജങ്ഷൻ എന്നീ റോഡുകളിൽ ഇപ്പോഴും വെള്ളമാണ്. താഴത്തങ്ങാടി ഭാഗങ്ങളിലെ റോഡുകളിലെ വെള്ളം ഇറങ്ങിത്തുടങ്ങി. ആര്‍പ്പൂക്കരയുടെ ഭാഗമായ പഴയ സെമിനാരി, ചുങ്കം, കോടിമത ബോട്ട്ജെട്ടിയില്നിന്നും മറ്റും വെള്ളം ചെറുതായി ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. മഴ ശാന്തമായതോടെ മലയോര മേഖലയും ആശ്വാസത്തിലാണ്. കുമരകം പ്രദേശത്ത് കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ വർഷകൃഷി സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് കർഷകർ. ജലാശയങ്ങൾ കരക്ക് സമാനമായി നിറഞ്ഞൊഴുകുകയാണ്. ജലാശയങ്ങൾ കര കവിഞ്ഞാൽ നെൽകൃഷി നാശം വ്യാപകമായി സംഭവിക്കും. അയ്മനത്ത് 23 പാടശേഖരങ്ങളിലും (1164 ഹെക്ടർ), തിരുവാർപ്പിൽ 21 പാടശേഖരങ്ങളിലും (320 ഹെക്ടർ), കുമരകത്ത് 13 പാടശേഖരങ്ങളിലും (665 ഹെക്ടർ) വർഷകൃഷി നടക്കുന്നുണ്ട്. ജലാശയങ്ങൾ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ മോട്ടോർ പ്രവർത്തിപ്പിക്കാൻ സാധിക്കില്ല. നിലവിൽ മഴവെള്ളം വറ്റിച്ച് നെൽച്ചെടികൾ സംരക്ഷിക്കാൻ സാധിക്കാത്ത സാഹചര്യമാണിവിടെ. ശക്തമായ ഒഴുക്കിൽ ബലംകുറഞ്ഞ പുറംബണ്ടുകൾ തകരാനുള്ള സാധ്യത ഏറെയാണ്. ഏതെങ്കിലും സാഹചര്യത്തിൽ തോടുകൾ കരകവിഞ്ഞാൽ വെള്ളം തടുത്തുനിർത്താൻ മൺചാക്കുകൾ അടുക്കി താൽക്കാലികഭിത്തിയും കർഷകർ നിർമിക്കുന്നുണ്ട്. ഏകദേശം 375 ഏക്കറോളം വരുന്ന തിരുവാർപ്പ് തട്ടാർകാട്, വെങ്ങാലിക്കാട്, മണലടി പാടശേഖരത്തിലെ പുറംബണ്ട് സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കർഷകർ. p2 lead
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.