മഴക്കെടുതി നേരിടാൻ വകുപ്പുകൾ സജ്ജം

കോട്ടയം: മഴക്കെടുതി നേരിടാൻ പൂർണസജ്ജമാകാൻ എല്ലാ വകുപ്പുകൾക്കും ജല്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം. കലക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്. ഉദ്യോഗസ്ഥർ 24 മണിക്കൂറും സേവനനിരതരാകണം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളിലെ സർക്കാർ ജീവനക്കാർക്ക് അവധി അനുവദിക്കില്ല. ക്യാമ്പുകൾ സജ്ജമാക്കാനും ദുരിതസാധ്യത മേഖലയിലുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും നടപടിയായി. ക്യാമ്പുകളിൽ ഭക്ഷണം, മരുന്ന് എന്നിവ ലഭ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. ഏകോപിപ്പിക്കാൻ താലൂക്കുതലത്തിൽ ഡെപ്യൂട്ടി കലക്ടർമാർക്ക് ചുമതല നൽകി. താലൂക്ക് എമർജൻസി ഓപറേഷൻ സെന്‍ററുകളിൽ ജൂനിയർ സൂപ്രണ്ടി‍ൻെറ നേതൃത്വത്തിലെ സംഘം പ്രവർത്തിക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചു. പാലങ്ങളിൽ അടിഞ്ഞുകൂടുന്ന മാലിന്യം അടിയന്തരമായി നീക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. മലയോര മേഖലയിലേക്ക് വൈകീട്ട് ഏഴ്​ മുതൽ രാവിലെ ഏഴ്​ വരെ യാത്രനിരോധനം ഏർപ്പെടുത്തി. അനാവശ്യ യാത്രകൾ ഒഴിവാക്കണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഹൗസ്‌ ബോട്ടുകൾ, ശിക്കാര വള്ളങ്ങൾ എന്നിവ സർവിസ് നടത്തുന്നത് നിരോധിച്ചു. ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്കമുണ്ടായാൽ ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ മുൻകൂർ നടപടികൾ സ്വീകരിക്കാൻ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകൾക്ക് നിർദേശം നൽകി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർമല ജിമ്മി, ജില്ല പൊലീസ് മേധാവി കെ. കാർത്തിക്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.