പുതിയ പാളത്തിലൂടെ ട്രെയിൻ ഓടിത്തുടങ്ങി

. ഇരട്ടപ്പാത കമീഷനിങ് 29നുതന്നെ കോട്ടയം: കോട്ടയം തുരങ്കപാതയിലൂടെയുള്ള യാത്ര അവസാനിപ്പിച്ചതിനു പിന്നാലെ, . മുട്ടമ്പലം മുതല്‍ കോട്ടയം റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള ഭാഗത്താണ് പുതിയ പാതയിലൂടെ ട്രെയിന്‍ കടന്നുപോയത്. പുതുതായി രണ്ടു പാതകളാണ് നിര്‍മിച്ചിരിക്കുന്നത്. ഇവയില്‍ ഒന്നിലൂടെയാണ് വ്യാഴാഴ്ച രാത്രി മുതല്‍ ട്രെയിന്‍ ഓടിത്തുടങ്ങിയത്. രാത്രി എട്ടിന് തിരുവനന്തപുരം - ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനാണ് പുതിയ പാതയിലൂടെ ആദ്യമായി കടന്നുപോയത്. കോട്ടയത്തുകൂടി കടന്നുപോയിരുന്ന യാത്രക്കാരുടെ മനസ്സിൽ ഇടംനേടിയ തുരങ്കങ്ങള്‍ വഴിയുള്ള യാത്ര വ്യാഴാഴ്ച രാവിലെയോടെ റെയിൽവേ അവസാനിപ്പിച്ചിരുന്നു. രാവിലെ 7.10ഓടെ കടന്നുപോയ പാലരുവി എക്‌സ്പ്രസായിരുന്നു അവസാന ട്രെയിൻ. ഇതിനു പിന്നാലെ പുതിയ പാതയെ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. പത്ത് മണിക്കൂറിലധികം നീണ്ട ജോലികൾക്കൊടുവിൽ ഇത് വിജയകരമായി പൂർത്തിയാക്കി. തുടർന്നാണ് ട്രെയിൻ കടത്തിവിട്ടത്. കോട്ടയം റെയിൽവേ സ്റ്റേഷനോട് ചേർന്ന രണ്ട് തുരങ്കങ്ങൾ ഒഴിവാക്കി, ഇതിനടുത്തായി പുതുതായി രണ്ട് പാളങ്ങളാണ് നിർമിച്ചിരിക്കുന്നത്. ഇതിലൊന്നിലൂടെയാണ് യാത്ര ആരംഭിച്ചിരിക്കുന്നത്. മുട്ടമ്പലത്തെ രണ്ടാംപാതയും പഴയ പാതയും തമ്മില്‍ ബന്ധിപ്പിക്കുന്ന ജോലികളാണ് ഇനി ഇവിടെ അവശേഷിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിലായി ഇത് പൂര്‍ത്തിയാകുമെന്ന് റെയിൽവേ നിർമാണ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. ഞായറാഴ്ച രാവിലെ മുതല്‍ ഇരട്ടപ്പാതയുടെ അവസാനഘട്ട ജോലിയായ പാറോലിക്കലില്‍ പുതിയ പാതയും പഴയ പാതയും ബന്ധിപ്പിക്കുന്ന ജോലികള്‍ ആരംഭിക്കും. 10 മണിക്കൂര്‍ ഗതാഗതം നിരോധിച്ചുള്ള ഈ ജോലിക്ക് പിന്നാലെ ഏറ്റുമാനൂര്‍- ചിങ്ങവനം ഇരട്ടപ്പാത ഗതാഗതത്തിനു സജ്ജമാകും. ജോലികള്‍ പൂര്‍ത്തിയാക്കി രാത്രി എട്ടോടെയാകും പുതിയ പാതയില്‍ ട്രെയിന്‍ ഓടിത്തുടങ്ങുക. ഇതോടെ കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ പൂർണമാകും. അതേസമയം, കഴിഞ്ഞ ദിവസം പാതയില്‍ പരിശോധന നടത്തിയ സുരക്ഷ കമീഷണറുടെ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. പരിശോധനയില്‍ അതൃപ്തിയൊന്നും സുരക്ഷ കമീഷന്‍ വ്യക്തമാക്കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് ലഭ്യമാകാത്തത് ജോലികളെയോ പാതയുടെ കമീഷനിങ്ങിനെയോ ബാധിക്കില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇരട്ടപ്പാത തുറന്നുനൽകിയാലും കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിയന്ത്രണങ്ങൾ തുടരും. രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോം വഴി മാത്രമാകും ട്രെയിനുകൾ കടന്നുപോകുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.