കാമറ കണ്ണുകളില്ല: അപകടങ്ങൾ പതിവ്

ഇടിച്ചിട്ടശേഷം നിർത്താതെപായുന്ന വാഹനങ്ങൾ വെല്ലുവിളിയാകുന്നു കോട്ടയം: എം.സി റോഡിലും മറ്റ് പ്രധാന റോഡുകളിലും അപകടസാധ്യതയേറിയ ഭാഗത്തും സി.സി ടി.വി കാമറകൾ ഇല്ലാത്തതിനാൽ അപകടങ്ങൾ പതിവാകുന്നു. അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ കാൽനടക്കാരെ ഇടിച്ചിട്ട് നിർത്താതെ പോകുന്നത് പതിവാണ്. എം.സി റോഡിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാട്ടകം, മറിയപ്പള്ളി, പള്ളം ഭാഗത്തുണ്ടായ അപകടത്തിൽ രണ്ടുപേരുടെ ജീവനാണ് നഷ്ടമായത്. അമിതവേഗത്തിൽ എത്തിയ വാഹനം കാൽനടക്കാരെ ഇടിച്ചശേഷം കടന്നുകളഞ്ഞതല്ലാതെ, ഇടിച്ചിട്ട വാഹനം ഏതെന്ന് കണ്ടുപിടിക്കാൻ പൊലീസിനും സാധിച്ചിട്ടില്ല. ചിങ്ങവനം കവലയിൽ അമിതവേഗത്തിൽ എത്തിയ വാഹനം മീൻകടയിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് അന്തർ സംസ്ഥാന തൊഴിലാളിയുടെ ജീവൻ നഷ്ടമായത് ദിവസങ്ങൾക്ക് മുമ്പാണ്. റോഡ് നിയമങ്ങൾ പോലും പാലിക്കാതെ അമിതവേഗത്തിലാണ് ഭൂരിഭാഗം വാഹനങ്ങളും കടന്നുപോകുന്നത്. ദിശതെറ്റിച്ചെത്തുന്ന വാഹനങ്ങളും ഓവർടേക്ക് ചെയ്ത് എത്തുന്ന വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് പതിവാണ്. നഗരത്തിൽ വിവിധയിടങ്ങളിൽ സി.സി ടി.വി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടം പതിവാകുന്ന പ്രദേശത്ത് കാമറകളില്ല. സൂചന ബോർഡുകളുടെയും വഴിവിളക്കുകളുടെയും അസാന്നിധ്യം അപകട വ്യാപ്തി വർധിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.