സഞ്ചാരികളുടെ കാർ മറിഞ്ഞ് പിഞ്ചു കുഞ്ഞടക്കം രണ്ട് മരണം

മൂന്നാർ: ആന്ധ്രപ്രദേശിൽനിന്ന് മൂന്നാർ സന്ദർശിക്കാനെത്തിയ സംഘത്തിന്‍റെ കാർ അഞ്ഞൂറടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടുപേർ മരിച്ചു. ആന്ധ്രപ്രദേശിലെ അണ്ണമയാ ജില്ലയിൽനിന്നുള്ള നൗഷാദ് (33), മകൻ നൈസ എന്നിവരാണ് മരിച്ചത്. ഏഴുപേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ ആറരയോടെ ദേവികുളം ഗ്യാപ്പ് റോഡിലാണ് അപകടം. പൂപ്പാറ ഭാഗത്തുനിന്ന് മൂന്നാറിലേക്ക് വന്ന സംഘത്തിന്‍റെ കാർ കനത്ത മൂടൽ മഞ്ഞിൽ ദിശതെറ്റി ദേശീയപാതയിൽനിന്ന് അഞ്ഞൂറടി താഴെ ബൈസൻവാലി റോഡിലേക്ക് മറിയുകയായിരുന്നു. നൈസ സംഭവസ്ഥലത്തും നൗഷാദ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. നൗഷാദിന്‍റെ ഭാര്യ ഐഷ (27), മകൾ അലീസ (അഞ്ച്), നസറുദ്ദീൻ (44), ഭാര്യ ഗൗഹാർ (35), മകൻ ഖൗസി (അഞ്ച്), അൽത്താഫ് (35), മുസ്തഫ (14) എന്നിവർക്കാണ് പരിക്ക്. അലീസയുടെയും ഐഷയുടെയും നില ഗുരുതരമാണ്. വീഴ്ചയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വലിയ ശബ്ദത്തോടെ കാർ മറിയുന്നത് കണ്ട് എത്തിയ തോട്ടം തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. ഇവർ അറിയിച്ചതനുസരിച്ച് മൂന്നാർ അഗ്നിരക്ഷാസേനയും ശാന്തൻപാറ പൊലീസും സ്ഥലത്തെത്തി. മൂന്ന് കുട്ടികളടക്കം ഒമ്പത് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ആന്ധ്രയിൽനിന്ന് മൂന്ന് വാഹനങ്ങളിലായി 21 പേരാണ് എത്തിയത്. എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. പരിക്കേറ്റവരെ ആദ്യം ടാറ്റ ജനറൽ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റവരെ പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി വെള്ളിയാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ചിത്രം 1 അപകടത്തിൽ തകർന്ന കാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.