കൊല്ലം: കാപ്പ പ്രതികളടക്കമുള്ള ആക്രമിസംഘത്തിന്റെ റീൽസ് ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിലായി. പാരിപ്പള്ളി കല്ലുവാതുക്കൽ വേളമാനൂർ ദേവി പ്രസാദം വീട്ടിൽ നിന്നും റീന ഭവനത്തിൽ താമസിക്കുന്ന അക്ഷയ് (30) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. കൊല്ലം മൂന്നാം അഡീഷനൽ ഡിസ്ട്രിക്ട് സെഷൻസ് കോടതിയിൽ വിചാരണക്കായി ഹാജരാക്കിയ കാപ്പ അടക്കം ചുമത്തപ്പെട്ടിട്ടുള്ള പ്രതികളുടെ ദൃശ്യങ്ങൾ കഴിഞ്ഞ ചെവ്വാഴ്ചയാണ് പ്രതി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ റീൽസ് ആക്കി പ്രചരിപ്പിച്ചത്.
പ്രതികൾ കോടതിയുടെ വിചാരണക്കൂട്ടിൽ നിൽക്കുന്നതും കോടതി നടപടികൾക്ക് ശേഷം പുറത്തേക്ക് ഇറങ്ങുന്നതും വിഡിയോ ചിത്രീകരിച്ച്, ഭീഷണിപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായ രീതിയിലൂള്ള സംഭാഷണങ്ങൾ ഉൾപ്പെടുത്തിയതായിരുന്നു റീൽസ്. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചേർത്ത് കൊല്ലം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഈ വർഷം ഇതുവരെ പ്രകോപനപരമായി റീൽസ് ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്ത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരുടെ ഇലക്‌ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനക്കയച്ചു. ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ നിർദേശാനുസൃതം കൊല്ലം എ.സി.പി ടി.ആർ. രാജേഷിന്റെ മേൽനോട്ടത്തിൽ വെസ്റ്റ് ഇൻസ്‌പെക്ടർ ആശിഷിന്റെ നേതൃത്വത്തിൽ എസ്.ഐ ഗിരീഷ്, എ.എസ്.ഐമാരായ ശ്രീലാൽ, ജലജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.