കാട്ടാനകളിൽ ഒന്നിനെ വണ്ടിത്തടം മേഖല കടന്ന് വന്മള ഉൾവനത്തിലേക്ക് കടത്തുന്നു
പത്തനാപുരം: കിഴക്കൻ മലയോര മേഖലക്ക് ആശ്വാസമായി ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്താൻ വനം വകുപ്പ് നടപ്പാക്കിയ ദൗത്യം രണ്ടാം ഘട്ടത്തിൽ ഫലം കണ്ടു. അലിമുക്ക്, കറവൂർ ജനവാസ മേഖലയിൽ തമ്പടിച്ചിരുന്ന കാട്ടാനകളെ വന്മള, ചാലിയേക്കര ഉൾവനത്തിലേക്ക് പായിച്ചു. അലിമുക്ക് - അച്ചൻകോവിൽ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി രാവിലെ ആറു മുതൽ ആരംഭിച്ച രണ്ടാംഘട്ട ദൗത്യം ഉച്ചയോടെ ഫലം കണ്ടു.
കാരിക്കുഴി ഭാഗത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാനകളെ വെടിവെച്ചും, പടക്കംപൊട്ടിച്ചുമാണ് ജനവാസ മേഖലയിൽനിന്ന് തുരത്തിയത്. ദൗത്യം ആരംഭിച്ചയുടൻ വനത്തിലുടനീളം എസ്.എഫ്.സി.കെ ഭാഗത്തും, എഴുവത്തൂർ, പുറച്ചാൽ മേഖലകളിലും കാട്ടാനകൾ ഒന്നിനു പിറകെ ഒന്നായി ഓടി. ഇതിനിടെ കനത്തമഴയും കാറ്റും ദൗത്യത്തിന് തടസ്സം സൃഷ്ടിച്ചെങ്കിലും, വനപാലകർ ലക്ഷ്യത്തിൽ നിന്നും പിന്മാറാൻ തയാറായില്ല. വനത്തിനുള്ളിൽ മൊബൈൽ റേഞ്ച് ഇല്ലാതിരുന്നതും സന്ദേശം കൈമാറുന്നതിൽ തടസ്സം സൃഷ്ടിച്ചു.നാട്ടുകാരുടെ സഹായത്തോടെ പല സംഘങ്ങളായാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും, ആർ.ആർ.ടി അംഗങ്ങളും വനത്തിന്റെ വിവിധ ഭാഗങ്ങളിലായി തമ്പടിച്ചിരുന്നത്.
ഉച്ചക്ക് ഒന്നരയോടെയാണ് കാട്ടാനകളെ ഉൾവനങ്ങളിലേക്ക് കടത്താനായത്. ജ്യോതികുമാർ ചാമക്കാല എം.എൽ.എ, ഡി.എഫ്.ഒ ഷാജി കുമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, തഹസിൽദാർ സനൂസി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് കൃഷ്ണ, പഞ്ചായത്ത് പ്രസിഡന്റ് ഷേർലി, ഗോപിനാഥ്, സുധീർ മലയിൽ എന്നിവർ രാവിലെ മുതൽ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ദൗത്യത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.