കൊല്ലം: മോഷണക്കേസിലെ പ്രതി തെളിവെടുപ്പിനിടെ അക്രമാസക്തനായി. കൊല്ലം താമരക്കുളം ചിറ്റടീശ്വര ക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് പ്രതിയായ സുമേഷ് അക്രമാസക്തനായത്. തെളിവെടുപ്പിനിടെ ഇയാൾ അക്രമാസക്തനാകുകയായിരുന്നു. കൈവിലങ്ങ് കൊണ്ട് നെറ്റിയിൽ ഇടിച്ചു. തുടർന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ തെളിവെടുപ്പ് അവസാനിപ്പിച്ച് ജീപ്പിൽ കയറ്റി തിരികെ കൊണ്ടുപോയി.
ഏതാനും ആഴ്ചകളായി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണപരമ്പര നഗരത്തിൽ നടന്നുവരികയാണ്. പൊലീസ് രാത്രികാല പട്രോളിങ് നഗരത്തിലും പരിസരപ്രദേശങ്ങളിലും ശക്തമാക്കിയതിനിടെയാണ് താമരക്കുളം ചിറ്റടീശ്വരക്ഷേത്രത്തിൽ മോഷണം നടന്നത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളുടെ വിവരങ്ങൾ മനസ്സിലാക്കി. ആലപ്പുഴ പുന്നപ്ര പേരൂർ കോളനിയിൽ സുമേഷ് (36) ആണെന്ന് തിരിച്ചറിഞ്ഞു. പലയിടങ്ങളിൽ മാറി മാറി താമസിക്കുന്ന ഇയാൾ ഇരവിപുരത്തെ സഹോദരി താമസിക്കുന്ന സൂനാമി ഫ്ലാറ്റിലുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് അവിടെയെത്തിയെങ്കിലും കെണ്ടത്താൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസ് ഇയാൾക്കുവേണ്ടി തിരച്ചിൽ ഊർജിതമാക്കിയതിനെതുടർന്ന് പള്ളിത്തോട്ടം ബീച്ചിന് സമീപത്തുനിന്ന് കസ്റ്റഡിൽ എടുക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച ഇരവിപുരത്ത് നടന്ന ക്ഷേത്ര മോഷണവും ഇയാൾ നടത്തിയതാണെന്ന് സമ്മതിച്ചു. സംസ്ഥാനത്ത് മിക്ക പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ നിരവധി മോഷണക്കേസ് നിലവിലുണ്ട്. എ.സി.പി റ്റി.ബി. വിജയൻ, സി.ഐ ഷാഫി, എസ്.ഐ ദിൽജിത്ത്, സി.പി.ഒമാരായ സുനിൽ കുമാർ, രാജഗോപാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.