ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കോട്ടക്കുഴിമുക്ക്, മൈനാഗപ്പള്ളി ആദിക്കാടുമുക്ക്, കാരാളിമുക്ക്, കുന്നൂത്തറമുക്ക് വഴിയുള്ള റോഡിൽ മാസങ്ങളായി ഒരാൾ തെരുവുനായകൾക്ക് ഭക്ഷണം വിളമ്പുന്നതിനെതിരെ പരാതി. പൊതുസ്ഥലത്ത് ഇത്തരം പ്രവൃത്തി ചെയ്യരുതെന്ന് കാണിച്ച് പഞ്ചായത്ത് ഇയാൾക്ക് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ, അത് വകവെക്കാതെ ഇപ്പോഴും ഇയാൾ നിർബാധം നടുറോഡിൽ നായ്ക്കൾക്ക് ഭക്ഷണം വിളമ്പുകയാണ്. ഇതുമൂലം വിവിധയിനം നായ്ക്കൾ റോഡിൽ തമ്പടിച്ചു കിടക്കുകയാണ്. ഇരുചക്ര വാഹനങ്ങളും കാൽനട യാത്രക്കാരും നിരവധി പേരാണ് ദിനംപ്രതി അപകടത്തിൽപെടുന്നത്.
അടുത്തിടെ ഒരു വീട്ടമ്മ നായുടെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആദിക്കാടുമുക്ക് മുതൽ കോട്ടക്കുഴി മുക്കുവരെയുള്ള ഭാഗത്താണ് നായ്ക്കളെ കൂടുതൽ കണ്ടുവരുന്നത്. ഇരുവശത്തും മതിലുകളുള്ളതിനാൽ വലിയ അപകട സാധ്യതയാണ് ഇവിടെയുള്ളത്.
രാത്രി പ്രദേശത്തെ വീടുകൾക്ക് മുന്നിൽ നായ്ക്കൾ കൂട്ടത്തോടെയെത്തി കുരക്കുകയും കടികൂടുകയും ചെയ്യുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. പ്രദേശത്താകെ നായ്ക്കൾ പെറ്റുപെരുകുകയും ചെയ്യുന്നുണ്ട്. വിഷയത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് ദിനകർ കോട്ടക്കുഴി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.