പത്തനാപുരം: സേവനങ്ങളില്‍ ജനങ്ങള്‍ക്ക് സംതൃപ്തി ഉണ്ടാകുകയെന്നതാണ് സര്‍ക്കാറിന്റെ മുന്‍ഗണനയെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ‘കരുതലും കൈത്താങ്ങും’ പത്തനാപുരം താലൂക്കുതല അദാലത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ സംവിധാനവുമായി ബന്ധപ്പെട്ട ജനങ്ങളുടെ പരാതികള്‍ അതിവേഗം പരിഹരിക്കപ്പെടുന്നതിനാണ് മന്ത്രിമാര്‍ നേരിട്ട് അദാലത്തുകള്‍ നടത്തുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള പ്രശ്നങ്ങളാണ് ഇതുവഴി പരിഹരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. ജനങ്ങളുടെ പരാതികള്‍ കാര്യക്ഷമമായി പരിഹരിക്കുന്നതില്‍ അദാലത്തുകള്‍ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. അദാലത്തില്‍ 274 പരാതികളാണ് ഓണ്‍ലൈനായി ലഭിച്ചത്. ഇതില്‍ 181 എണ്ണം തീര്‍പ്പാക്കി. നേരിട്ട് 136 പരാതികള്‍ ലഭിച്ചു. ഇതില്‍ 10 ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് എട്ട് പരാതികള്‍ക്ക് അനുകൂല നടപടിയുണ്ടായി.
ബി.പി.എല്‍ വിഭാഗത്തില്‍ അനുവദിച്ച റേഷന്‍ കാര്‍ഡുകള്‍, ഫെയര്‍ വാല്യൂ, സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും വിതരണം ചെയ്തു. ഓരോ വകുപ്പിനും പ്രത്യേക കൗണ്ടറുകള്‍, പരാതി തയാറാക്കാനുള്ള സഹായം, അഗ്നിരക്ഷാസേന ഉള്‍പ്പെടുന്ന സുരക്ഷ, ലഘുഭക്ഷണം എന്നിവയും തയാറാക്കിയിരുന്നു. കലക്ടര്‍ അഫ്സാന പര്‍വീണ്‍, ഡെപ്യൂട്ടി കലക്ടര്‍ എഫ്. റോയ്കുമാര്‍, എ.ഡി.എം ആര്. ബീനാറാണി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.