കടശ്ശേരിയിൽ കഴിഞ്ഞദിവസം കാട്ടാന നശിപ്പിച്ച ഏത്തവാഴത്തോട്ടം
പത്തനാപുരം: വർധിച്ചുവരുന്ന കാട്ടാന ശല്യം പരിഹരിക്കുമെന്ന സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്‍റെ വാക്കും പാഴാകുന്നു. വന്യജീവി ആക്രമണത്തിനെതിരെ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരവുമായി രംഗത്തിറങ്ങാനൊരുങ്ങി നാട്ടുകാർ. കടശ്ശേരി റേഞ്ച് ഓഫിസ് പരിധിയിൽ കാട്ടാന സംഹാരതാണ്ഡവമാടിയിട്ടും ശാശ്വത പരിഹാരത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസവും കാട്ടാനയിറങ്ങി വ്യാപകമായി കൃഷികൾ നശിപ്പിച്ചു. കടശ്ശേരി കെട്ടിടത്തിൽ ദിലീപ്കുമാറിന്‍റെ നൂറ്റമ്പതോളം കുലച്ച ഏത്തവാഴകളും കടശ്ശേരി പീച്ചങ്കോട് നിപിന്‍റെ പുരയിടത്തിലെ രണ്ട് തെങ്ങുകളും കാട്ടാന മറിച്ചിട്ടു.
ഫെബ്രുവരി ആദ്യവാരമാണ് ഇലപ്പക്കോട് മൈലവിളവീട്ടിൽ സഹദേവന്‍റെ പുരയിടത്തിൽ കാട്ടാനയിറങ്ങി 40 മൂട് വാഴയും റബർ മരങ്ങളും നശിപ്പിച്ചത്. ജനവാസമേഖലയിൽ വർധിച്ചുവരുന്ന കാട്ടാന ശല്യത്തിനെതിരെ ഫെബ്രുവരി മൂന്നിന് കടശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസിനു മുന്നിൽ സമരവും നടന്നിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രി കെ.ബി. ഗണേഷ്‌കുമാർ സ്ഥലം സന്ദർശിച്ചിരുന്നു. കാട്ടാനശല്യം പരിഹരിക്കുന്നതിന്‍റെ ഭാഗമായി ആരംഭിച്ച സോളാർ സൗരവേലിയുടെ പുനർനിർമാണം തിങ്കളാഴ്ച മുതൽ നടക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതുമാണ്. മുമ്പ് കരാർ എടുത്തയാളെ മുന്നിൽനിർത്തിയാണ് മന്ത്രി നാട്ടുകാർക്ക് വാക്കുകൊടുത്തത്. എന്നാൽ, നിർമാണം ഇനിയും തുടങ്ങിയിട്ടില്ല.
കഴിഞ്ഞ ഒന്നരമാസത്തിനിടെ പത്തിലധികം തവണയാണ് കാട്ടാന നാട്ടിലിറങ്ങി ഭീതിപരത്തിയത്. കൃഷി ചെയ്യാനാകാത്ത സാഹചര്യത്തിൽ കറവൂർ മേഖലയിൽ നിന്ന് നിരവധി കുടുംബങ്ങളാണ് വീട് വിട്ടുപോയത്. സ്ഥിതി തുടർന്നാൽ തങ്ങൾക്കും വീട് വിട്ടുപോവുകയേ പോംവഴി ഉള്ളൂവെന്ന് നാട്ടുകാരും പറയുന്നു. അതേസമയം, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മന്ത്രി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നും ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ നാട്ടുകാരെ അണിനിരത്തി റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികൾക്ക് രൂപംനൽകുമെന്നും ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്‍റ് പുന്നല ഉല്ലാസ് കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.