മൺറോതുരുത്ത് കൊലപാതകം: ആരോപണ പ്രത്യാരോപണങ്ങളിൽ സി.പി.എമ്മും ബി.െജ.പിയും

കുണ്ടറ: ഞായറാഴ്ച രാത്രി മൺറോതുരുത്ത് കനറാബാങ്ക് ജങ്ഷനിൽ സി.പി.എം പ്രവർത്തകൻ മണിലാൽ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആരോപണപ്രത്യാരോപണങ്ങളിൽ സി.പി.എമ്മും ബി.െജ.പിയും.

സംഭവത്തിനുപിന്നിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും സംസ്ഥാന-ജില്ല നേതൃത്വങ്ങളും കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് പിറകെയുണ്ടായ കൊലപാതകം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം.

കൊലപാതകത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന ആരോപണം ബി.ജെ.പിയുടെ പ്രാദേശികനേതൃത്വവും ജില്ലനേതൃത്വവും തള്ളി.

സംഭവത്തിൽ, ബി.ജെ.പിക്ക് ബന്ധമില്ലെന്നും പിടിയിലായയാൾ ബി.ജെ.പിയുമായോ സംഘ്പരിവാർ പ്രസ്ഥാനങ്ങളുമായോ ബന്ധമുള്ളയാളല്ലെന്നും വ്യക്തമാക്കിയ ബി.ജെ.പി ജില്ല പ്രസിഡൻറ് ബി.ബി. ഗോപകുമാർ പിടിയിലായ ആളുടെ ഭാര്യക്ക് ബി.ജെ.പി അംഗത്വം സംസ്ഥാന അധ്യക്ഷൻ നേരിട്ട് നൽകിയതായി ചൂണ്ടിക്കാട്ടിയപ്പോഴും കൊലപാതകവുമായി ബന്ധമില്ലെന്ന് ആവർത്തിച്ചു.

വ്യക്തിവൈരാഗ്യമാണ് കാരണമെന്നാണ് അറിയുന്നത്. വലിയ രാഷ്ട്രീയ സംഘർഷത്തിലേക്ക് നയിക്കാനുള്ള പ്രചാരണം സി.പി.എം നടത്തുന്നുണ്ട്. വ്യക്തിവൈരാഗ്യത്തെ രാഷ്ട്രീയവത്കരിക്കുകയാണ്.

സോഷ്യൽമീഡിയയിലും ഇത്തരം പ്രചാരണം നടക്കുന്നുണ്ട്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മരിച്ചയാളും പിടിയിലായ ആളും സി.പി.എം പ്രവർത്തകരായിരുന്നെന്നും മദ്യപാനവുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള സംഭവങ്ങളാണ് വാക്കേറ്റത്തിനും കൊലപാതകത്തിനും കാരണമായതെന്നും ബി.ജെ.പി കുന്നത്തൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ആറ്റുപുറം സുരേഷ് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.