കൊട്ടാരക്കര: സംസ്ഥാനത്തിലെ എല്ലാ പഞ്ചായത്തുകളിലും വർക്ക് നിയർ ഹോം സാധ്യമാക്കി അഞ്ച് ലക്ഷം പേർക്ക് തൊഴിൽ സാഹചര്യവും 5000 കോടി അധിക വരുമാനവും 50000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ.
കൊട്ടാരക്കര സർക്കാർ റസ്റ്റ് ഹൗസിൽ കമ്യൂൺ വർക്ക് നിയർ ഹോം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സോഹോ കാമ്പസ്, ഐ.ടി പാർക്ക്, വർക്ക് നിയർ ഹോം ഒരുമിച്ചെത്തുന്നതോടെ കൊട്ടാരക്കരയിൽ അഞ്ച് വർഷത്തിനകം 5000 പേർക്ക് ജോലി സാധ്യത ഉറപ്പാകും.
റിമോട്ട് വർക്കിങ്, ഹൈബ്രിഡ് ജോലി രീതികൾ എന്നിവക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന കാലഘട്ടമായതിനാൽ ഗ്രാമപ്രദേശങ്ങളിൽ നഗരതുല്യമായ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കി ആഗോള കമ്പനികളെ ആകർഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കമ്പനികൾക്ക് ഓഫിസ് പരിപാലനത്തിനുള്ള തുക ലാഭിക്കാം. പ്രഫഷണലുകൾക്ക് സമാധാനമുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ ഇടം ലഭിക്കും. മെട്രോ നഗരങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും തൊഴിൽ തേടി യുവജനങ്ങൾ കുടിയേറുന്ന പ്രവണത കുറയ്ക്കാനും സഹായിക്കും.
കൊട്ടാരക്കര ബി.എസ്.എൻ.എൽ പ്രധാന കെട്ടിടത്തിൽ സജ്ജീകരിച്ചിരിക്കുന്ന വർക്ക് നിയർ ഹോമിൽ ആദ്യ ഘട്ടമായി 141 പ്രഫഷണലുകൾക്ക് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കും. പ്ലഗ് ആൻഡ് പ്ലേ മാതൃകയിൽ അതിവേഗ ഇന്റർനെറ്റ്, എയർകണ്ടീഷൻ ചെയ്ത കാബിനുകൾ, മീറ്റിങ് റൂമുകൾ, കോൺഫറൻസ് ഹാൾ, കഫെറ്റീരിയ ഉൾപ്പെടെ ഒരു ഐ.ടി പാർക്കിന് തുല്യമായ അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്.
ഫ്രീലാൻസർമാർ, സ്റ്റാർട്ടപ്പുകൾ, പഠനത്തോടൊപ്പം ജോലി ആഗ്രഹിക്കുന്ന വിദ്യാർഥികൾ, അഭ്യസ്തവിദ്യരായ വനിത പ്രൊഫഷണലുകൾ തുടങ്ങിയവർക്ക് വലിയ മുതൽക്കൂട്ടാകുന്നതാകും പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.
കൊട്ടാരക്കരയ്ക്ക് പുറമേ കളമശ്ശേരി, രാമനാട്ടുകര, തളിപ്പറമ്പ്, പെരിന്തൽമണ്ണ തുടങ്ങി ഒമ്പത് കേന്ദ്രങ്ങളിൽ കൂടി വർക്ക് നിയർ ഹോം ഉടൻ പ്രവർത്തനസജ്ജമാകും.
കെ-ഡിസ്ക് മേൽനോട്ടം വഹിക്കുന്ന പദ്ധതിക്ക് കിഫ്ബിയാണ് മൂലധനം നൽകുന്നത്. വർക്ക് നിയർ ഹോം ജനുവരി 19ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, മന്ത്രി കെ.ബി. ഗണേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് 18 മുതൽ 24 വരെ ഓഗ് മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി റോബോട്ടിക്സ്, ഡ്രോൺ എക്സ്പീരിയൻഷ്യൽ സോണുകൾ, വിദഗ്ധർ നയിക്കുന്ന ഹാൻഡ്സ് ഓൺ സെഷനുകൾ ഉൾപ്പെടെയുള്ള ലേണിങ് ഫെസ്റ്റിവലും സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.