കാവനാട് മാർക്കറ്റിൽ
അപകടമുണ്ടാക്കുന്ന തരത്തിൽ നടപ്പാതക്കായി പലക നിരത്തിയ
നിലയിൽ
കൊല്ലം: ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്ന കാവനാട് മാർക്കറ്റ് ജനങ്ങൾക്ക് അപകടകേന്ദ്രമാകുന്നു. മത്സ്യം വാങ്ങാൻ വരുന്നവർ തെന്നിവീണ് അപകടം പറ്റുന്നത് സ്ഥിരമായിട്ടും അധികൃതർ കണ്ടമട്ടില്ല. നടവഴിയായും വെള്ളം ഒഴുകിപ്പോകാനുമായി ഉപയോഗിക്കുന്നിടത്താണ് കമ്പി കൊണ്ടുള്ള നടപ്പാതയുണ്ടാക്കിയിരുന്നത്. ഇത് പൊളിഞ്ഞുകിടക്കുന്നതിനാൽ മുകളിൽ തടിക്കഷണങ്ങൾ വെച്ചാണ് ആളുകൾ നടക്കുന്നത്. ഇതിൽ ചവിട്ടി തെന്നി കുഴിക്കകത്ത് വീണാണ് സ്ഥിരമായി അപകടം ഉണ്ടാകുന്നത്.
കഴിഞ്ഞദിവസവും മാർക്കറ്റിനകത്ത് മത്സ്യം വാങ്ങാൻ വന്ന സ്ത്രീ തെന്നിവീണ് കാലിന് പരിക്ക് പറ്റി. നേരേത്തയുണ്ടായിരുന്ന കോൺക്രീറ്റ് ഷെഡ് ചോർച്ച കാരണം മുകളിൽ ഷീറ്റ് സ്ഥാപിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോഴും കച്ചവടം തുടരുന്നു. അപകടം പതിവായത് കാരണം മത്സ്യവും മറ്റ് പലവ്യഞ്ജനങ്ങളും വാങ്ങാൻ വന്നിരുന്നവരിൽ ഭൂരിഭാഗവും ഇപ്പോൾ ഇവിടേക്ക് വരാത്ത സ്ഥിതിയാണ്.
ഇതുകാരണം കച്ചവടക്കാരും പ്രതിസന്ധിയിലാണ്. എന്നാൽ കോർപറേഷൻ പിരിവുകാർ പണം പതിവായി പിരിക്കുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. സ്ഥിതി തുടർന്നാൽ മാർക്കറ്റിൽ അധികദിവസം കച്ചവടം മുന്നോട്ടുപോകില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. കച്ചവടം നിർത്തി പ്രതിഷേധിക്കേണ്ട സ്ഥിതിയാണ് തങ്ങൾക്കെന്നും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി അപകടസ്ഥിതി ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.