യുവജനോത്സവം 6

പുകവലി മിമിക്രിക്ക് ഹാനികരം കൊല്ലം: എങ്ങോട്ട് തിരിഞ്ഞാലും പുകവലി... ഈ നാടിനിതെന്തുപറ്റി എന്ന് എന്തായാലും ജഡ്ജിങ് കമ്മിറ്റി ചോദിച്ചില്ല. ശ്വാസകോശം സ്പോഞ്ച് പോലെയാണെന്ന് ആവർത്തിച്ചാവർത്തിച്ച് കേൾക്കേണ്ടിവന്നതൊഴിച്ചാൽ മിമിക്രി മത്സരം പൊളിച്ചു എന്നാണ് മാർക്കിട്ടവരുടെ വിലയിരുത്തൽ. നിർലോഭം കൈയടിച്ച് നിറഞ്ഞിരുന്ന വേദിയും ആ മാർക്കിന്‍റെ ഒപ്പം നിന്നപ്പോൾ മൂന്നാം ദിനത്തിന്‍റെ ഹൈൈലറ്റായി മിമിക്രി പ്രകടനം. പെൺകുട്ടികളിൽ 10ൽ താഴെ മാത്രം പേർ മത്സരിച്ചപ്പോൾ ആൺകുട്ടികളിൽ 27 പേരാണ് അനുകരണപ്പോരിനായി വേദിയിൽ എത്തിയത്. മിമിക്രിവേദികളിൽ സ്ഥിരം സ്ഥാനക്കാരായ വി.എസ്. അച്യുതാനന്ദനും ഉമ്മൻ ചാണ്ടിയും മുതൽ ന്യൂജൻ ലോകത്തെ കാണപ്പെട്ട ഇൻസ്റ്റഗ്രാം സെലിബ്രിറ്റികൾ വരെ ശബ്ദസാന്നിധ്യമായി അരങ്ങിൽനിറഞ്ഞു. വിജയ്യും യഷും സൂര്യയും ദുൽക്കറും വിനയ് ഫോർട്ടും അജു വർഗീസും ലാലു അലക്സും സുരേഷ് ഗോപിയും മമ്മൂട്ടിയും സത്യനും നസീറും ഒക്കെയായി സിനിമ താരങ്ങളോടുള്ള ചായ്വിനൊപ്പം ഡി.ജെയും വാദ്യോപകരണങ്ങളും ബീറ്റ്ബോക്സിങ്ങും റാപ്പും ഹിപ്ഹോപ്പുമെല്ലാം നിറഞ്ഞുനിന്നു. പ്രഫഷനൽ ടച്ച് ഉള്ള പ്രകടനങ്ങൾ എന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തിയ പോരാട്ടത്തിൽ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിന്‍റെ മൂന്നാംവര്‍ഷ മലയാളം വിദ്യാര്‍ഥിയായ എ.ആർ. ഉണ്ണിക്കണ്ണൻ ഒന്നാമതെത്തി. കാഴ്ചപരിമിതിയുള്ള ഉണ്ണിക്കണ്ണൻ 2020ൽ സർവകലാശാല യുവജനോത്സവത്തിൽ മൂന്നാമതെത്തിയിരുന്നു. സ്‌കൂൾ കലോത്സവങ്ങളിൽ മൂന്ന് വർഷം ഒന്നാമതെത്തിയ പ്രതിഭ ചാനലുകളിലും മിമിക്രിയും സ്പോട്ട് ഡബ്ബിങ്ങും ഒക്കെയായി സജീവമാണ്. ആളെണ്ണത്തിൽ കുറഞ്ഞെങ്കിലും പെൺകുട്ടികളും ഒട്ടും മോശമാക്കിയില്ല. ബീറ്റ് ബോക്സിങ് പുലിയായ മാർ ഇവാനിയോസിന്‍റെ ആർദ്ര സാജൻ ഒന്നാം സ്ഥാനം പാട്ടുംപാടി സ്വന്തമാക്കി. സോഷ്യൽ മീഡിയയിലും ചാനൽ ഷോകളിലും വൈറൽ താരമാണ് ആർദ്ര.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.