ഓച്ചിറ കുടിവെള്ള പദ്ധതി: പുതിയ മോട്ടോറും ട്രാൻസ്ഫോമറും 31ന് കമീഷൻ ചെയ്യും

കരുനാഗപ്പള്ളി: ഓച്ചിറ കുടിവെള്ള പദ്ധതിയിൽ കണ്ടിയൂർ കടവിൽ പുതിയ മോട്ടോറും ട്രാൻസ്‌ഫോർമറും 31നകം കമീഷൻ ചെയ്യും. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ ഏക കുടിവെള്ള സ്രോതസ്സായ ഓച്ചിറ കുടിവെള്ള പദ്ധതിയുടെ മാവേലിക്കര കണ്ടിയൂർ കടവിലെ റോ വാട്ടർ പമ്പ് ഹൗസും ട്രാൻസ്‌ഫോർമറും കാലപ്പഴക്കമുള്ളതാണ്​. ഇതുമൂലം ഓച്ചിറ കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്ന കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം ഗ്രാമ പഞ്ചയത്തുകളിലെ കുടിവെള്ളത്തിന്റെ ലഭ്യത കുറയുകയും ചെയ്തു. ജല ജീവൻ മിഷന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി മോട്ടോറും ട്രാൻസ്‌ഫോർമറും സ്ഥാപിക്കാൻ 1.25 കോടിയും കേബിൾ ഇടാൻ 80.2 ലക്ഷം രൂപയും വകയിരുത്തി നിർമാണം ആരംഭിച്ചെങ്കിലും പല തവണ തടസ്സപ്പെട്ടു. നിലവിൽ ഓച്ചിറ കുടിവെള്ള പദ്ധതി പ്രകാരം ലഭിച്ചു കൊണ്ടിരിക്കുന്നത് ദിനം പ്രതി 10 ദശലക്ഷം ലിറ്റർ വെള്ളമാണ്. മോട്ടോറും പമ്പ് സെറ്റും മാറ്റിസ്ഥാപി ക്കുന്നതോടുകൂടി 15 ദശലക്ഷം ലിറ്ററായി ഉയർത്താൻ കഴിയും. 2009ലാണ് ഓച്ചിറ കുടിവെള്ള പദ്ധതി ആരംഭിച്ചത്. സി.ആർ. മഹേഷ്‌ എം.എൽ.എയുടെ നേതൃത്വത്തിൽ മാവേലിക്കര കണ്ടിയൂർ കടവിലെത്തി നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി. വാട്ടർ അതോറിറ്റി അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ മുഹമ്മദ്‌ റാഷിദ്‌, അസി.എൻജിനീയർ ശ്രീകുമാർ തുടങ്ങിയവർ എം.എൽ.എയോടൊപ്പമുണ്ടായിരുന്നു. ചിത്രം: ഓച്ചിറ കുടിവെള്ള പദ്ധതി പുതിയ മോട്ടോറും ട്രാൻസ്ഫോമറും സ്ഥാപിക്കുന്ന കണ്ടിയൂർ കടവിൽ സി.ആർ. മഹേഷ് എം.എൽ.എയും ഉദ്യോഗസ്ഥരും സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.