ചിറ്റൂരിലെ ഭൂമി ഏറ്റെടുക്കാൻ പോസ്റ്റോഫിസ് മാർച്ചും മുഖ്യമന്ത്രിക്ക് നിവേദനമയക്കലും

കൊല്ലം: കെ.എം.എം.എൽ മുഖേനയുള്ള മലിനീകരണംമൂലമുള്ള പ്രതിസന്ധി പരിഹരിക്കാൻ ചിറ്റൂരിലെ സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ചിറ്റൂർ നിവാസികൾ ആസിഡ് ഗ്രാമം ജനകീയസമിതിയുടെ നേതൃത്വത്തിൽ ചവറ പോസ്റ്റോഫിസിലേക്ക് മാർച്ച് നടത്തി മുഖ്യമന്ത്രിക്ക് നിവേദനം തപാലിൽ അയക്കും. ഈ മാസം 10ന് രാവിലെ ഒമ്പതിന് പന്മന മിന്നാം തോട്ടിൽ ക്ഷേത്ര മൈതാനത്തുനിന്ന് ജാഥ ആരംഭിക്കും. കവി കുരീപ്പുഴ ശ്രീകുമാർ നിവേദനം അയക്കൽ ഉദ്ഘാടനം ചെയ്യും. കെ.എം.എം.എല്ലിൽനിന്ന് പുറത്തുവരുന്ന രാസമാലിന്യം മൂലം പ്രദേശം വാസയോഗ്യമല്ലാതായിട്ട് പതിറ്റാണ്ടുകളായെന്ന് സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചിറ്റൂർ, കളരി, പന്മന പ്രദേശത്തെ 150 ഏക്കർ ഭൂമി ജനജീവിതത്തിന് കഴിയാത്തവിധം രാസമാലിന്യംകൊണ്ട് മലിനീകരിക്കപ്പെട്ടു എന്ന് പരിശോധനകളിൽ വ്യക്തമാകുകയും ചെയ്തു. ഇതിനെതുടർന്ന് ഭൂമി ഏറ്റെടുക്കുന്നതിന് 2016ലെ യു.ഡി.എഫ് ഗവൺമെന്‍റ് അവസാന നാളുകളിൽ ഉത്തരവുകളിറക്കിയെങ്കിലും ഭൂമി ഏറ്റെടുക്കൽ നടന്നില്ല. തുടർന്നുവന്ന എൽ.ഡി.എഫ് ഗവൺമെന്റും ഭൂമി ഏറ്റെടുക്കൽ നടപടി അംഗീകരിച്ചെങ്കിലും നടപടികളുണ്ടായില്ല. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഏകദേശം പൂർത്തീകരിച്ചിട്ടുണ്ട്. എല്ലാവരും ഭൂമി നൽകുന്നതിനുള്ള സമ്മതവും രേഖകളും നൽകിക്കഴിഞ്ഞു. സ്പെഷൽ തഹസിൽദാർ ഭൂമിയുടെ തരവും വിലയും നിശ്ചയിക്കുന്നതിനുള്ള നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ സ്പെഷൽ തഹസിൽദാർ ഓഫിസ് മാറ്റിയിരിക്കുകയാണെന്നും അവർ പറഞ്ഞു. ഭാരവാഹികളായ അനിൽകുമാർ സ്വാതി, ഡി. ദീപു, രാധാകൃഷ്ണ പിള്ള ചേനങ്കര, എസ്. അനിത, ബീന കാർത്തിക എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.