വർഗീയതക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത സമീപനം തുടരും -മുഖ്യമന്ത്രി

ചിത്രം കൊട്ടാരക്കര: വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കേരളത്തി‍ൻെറ സമീപനം സർക്കാറും എൽ.ഡി.എഫും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലതരത്തിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കാൻ വർഗീയകക്ഷികൾ ആലോചിക്കുന്നുണ്ട്. എന്നാൽ, അവരുടെ ആഗ്രഹം നടക്കില്ല. അത്തരക്കാരുടെ ചിന്തക്കെതിരെ മതനിരപേക്ഷ സമൂഹം തികഞ്ഞ ജാഗ്രത കാട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർ. ബാലകൃഷ്‌ണപിള്ളയുടെ ഒന്നാം ചരമവാർഷിക ദിനാചരണത്തി‍ൻെറ ഭാഗമായി കേരള കോൺഗ്രസ്‌ -ബി കൊട്ടാരക്കര മാർത്തോമ ജൂബിലി മന്ദിരത്തിൽ സംഘടിപ്പിച്ച അനുസ്‌മരണസമ്മേളനം ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ആർ. ബാലകൃഷ്ണപിള്ളയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാലകൃഷ്ണപിള്ളയോട് വ്യക്തിപരമായി ബന്ധമുണ്ടെങ്കിലും അദ്ദേഹത്തി‍ൻെറ വകുപ്പിനെ കടന്നാക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്തിട്ടുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്മരിച്ചു. ആ സമയങ്ങളിൽ അദ്ദേഹം സമാധാനത്തോടെ, ഒറ്റവാക്കിൽ മറുപടി പറയുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു. കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ കെ.ബി. ഗണേഷ്കുമാര്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ 50ഓളം പാർട്ടി പ്രവർത്തകർ രക്തദാനം നൽകി. താലൂക്കാശുപത്രിയിൽ അന്നദാനവും നടന്നു. കെ.ബി. ഗണേഷ്കുമാര്‍ എം.എൽ.എ ഉൾപ്പെടെ 50ഓളം പാർട്ടി പ്രവർത്തകർ അവയവദാന സർട്ടിഫിക്കറ്റ് നൽകി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രി കെ.എൻ. ബാലഗോപാൽ, പി.സി. വിഷ്ണുനാഥ് എം.എൽ.എ, എം. നൗഷാദ് എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ, പി. ഐഷാപോറ്റി, മലങ്കര ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി മെംബർ ഫാദർ സാജൻ തോമസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.