വിളക്കുടി വില്ലേജ് ഓഫിസില്‍ ജീവനക്കാരില്ല; പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നു

കുന്നിക്കോട്: ജീവനക്കാരുടെ ക്ഷാമം കാരണം വിളക്കുടി വില്ലേജ് ഓഫിസ്​ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നതായി ആക്ഷേപം. മണിക്കൂറുകള്‍ കാത്തിരുന്ന ശേഷമാണ് പലര്‍ക്കും ആവശ്യമായ ഉദ്യോഗസ്ഥരെ കാണാന്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം ഒരാള്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. തുടര്‍ന്ന് വില്ലേജ് ഓഫിസിലെത്തിയവര്‍ ബഹളമുണ്ടാക്കുകയും താലൂക്ക് ഓഫിസില്‍നിന്നും താല്‍ക്കാലികമായി ഒരു ജീവനക്കാരനെ എത്തിക്കുകയും ചെയ്തു. ദിവസങ്ങൾക്കകം ലഭിക്കേണ്ട മിക്ക സർട്ടിഫിക്കറ്റുകള്‍ക്കും ഇവിടെ ആഴ്ചകളുടെ കാലതാമസമാണ് ഉണ്ടാകുന്നത്. വിളക്കുടി പഞ്ചായത്തിലെ ഏക വില്ലേജ് ഓഫിസാണ് ഇളമ്പലിലുള്ളത്. നൂറുകണക്കിനാളുകളാണ് വിവിധ ആവശ്യങ്ങൾക്കായി ദിവസേന എത്തുന്നത്. വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെ അഞ്ച് ജീവനക്കാരാണുള്ളത്. അതിൽ രണ്ടുപേ‌ർ വില്ലേജ് ഓഫിസ് സ്മാര്‍ട്ട് ആകുന്നതി‍ൻെറ ഭാഗമായി രേഖകൾ ഡിജിറ്റലാക്കാനുള്ള ജോലിയിലാണ്. ഒരാൾ അടുത്ത മാസം വരെ അവധിയിലാണ്. ഇതോടെ ഒരാൾ മാത്രമാണ് പൊതുജന സേവന ജോലിയിലുള്ളത്. പൊതുജനങ്ങളുടെയും വിളക്കുടി പഞ്ചായത്ത് അംഗങ്ങളുടെയും പരാതിയെ തുടര്‍ന്ന് പത്തനാപുരം തഹസിൽദാര്‍ ഇടപെട്ട് താലൂക്ക് ഓഫിസിൽനിന്ന് താൽക്കാലികമായി ഒരു ഉദ്യോഗസ്ഥനെ അയക്കുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് തന്നെ വില്ലേജ് ഓഫിസിലെ ജോലി കൂടുതലും ഉദ്യോഗസ്ഥരുടെ കുറവും കാണിച്ച് വില്ലേജ് ഓഫിസർ തഹസിൽദാർക്ക് കത്ത് നൽകിയതായി ജീവനക്കാര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.