പോക്‌സോ നിരീക്ഷണ സംവിധാനം: വിദഗ്ധ നിർദേശങ്ങൾ സ്വീകരിച്ച് കൂടിയാലോചനാ യോഗം

കൊല്ലം: പോക്‌സോ നിയമം പഴുതടച്ച രീതിയിൽ നടപ്പാക്കുന്നതിനായി നിരീക്ഷണ സംവിധാനം രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കൂടിയാലോചന യോഗം നടത്തി. വനിതാ ശിശു വികസന വകുപ്പ്, ആഭ്യന്തര വകുപ്പ്, ആരോഗ്യ വകുപ്പ്, കേരള നിയമ സേവന അതോറിറ്റി, കുട്ടികളുടെ പ്രത്യേക കോടതി, സാമൂഹികനീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പട്ടികജാതി- പട്ടികവികസന വകുപ്പ് തുടങ്ങി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് നിരീക്ഷണ സംവിധാനത്തിന് രൂപം നൽകുന്നത്. ലൈംഗികാതിക്രമങ്ങൾക്കിരയാകുന്ന പെൺകുട്ടികൾ, ആൺകുട്ടികൾ, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളിലെ കുട്ടികൾ എന്നിവരുടെ സംരക്ഷണം, പുനരധിവാസം, മുഖ്യധാരയിലേക്ക് കൊണ്ടുവരൽ തുടങ്ങിയ കാര്യങ്ങളിൽ ഇടപെടലുകൾ അത്യാവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും കൃത്യമായ ബോധവത്കരണം നൽകണമെന്ന് യോഗം നിർദേശിച്ചു. പോക്‌സോ ആക്ട്​ ചുമത്തുന്ന കേസുകളിൽ ഇര പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുന്നെങ്കിൽ എസ്.സി, എസ്.ടി (പ്രിവൻഷൻ ഓഫ് അട്രോസിറ്റിസ്) ആക്ട്​ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. കുട്ടികൾ അതിക്രമത്തിനിരയായെന്ന് കണ്ടെത്തിയാൽ വിവരം ബന്ധപ്പെട്ട വകുപ്പുകളെ അധ്യാപകർ അറിയിക്കണം.അതിക്രമങ്ങൾക്കിരയാകുന്ന കുട്ടികൾക്ക് ആശ്വാസം പകരാൻ കൗൺസലിങ്​ നൽകണം. വാർഡ്തല ജാഗ്രതാ സമിതികൾ ഉൾപ്പെടെ ഇക്കാര്യത്തിൽ ശ്രദ്ധ നൽകണമെന്നും നിർദേശമുണ്ടായി. യോഗത്തിൽ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ജി. പ്രിയങ്ക, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ജി. ഉജ്ജ്വൽകുമാർ, കെ.എസ്.സി.ആർ.ബി ഡിവൈ.എസ്​.പി പി കരുണാകരൻ, പട്ടികജാതി വകുപ്പ് അഡീഷനൽ ഡയറക്ടർ വി. സജീവ്, പട്ടിക വർഗ വികസന വകുപ്പ് അസി. ഡയറക്ടർ വൈ. ബിബിൻ ദാസ്, നിർഭയ സെൽ എസ്.സി.ഒ ശ്രീല മേനോൻ, പൊലീസ് അഡീഷനൽ എസ്.പി ബി.എസ്. ബിജുമോൻ, സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ അംഗങ്ങളായ ബി. ബബിത, പി.പി. ശ്യാമളാദേവി, റെനി ആന്‍റണി, വിജയകുമാർ, സെക്രട്ടറി അനിതാ ദാമോദരൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.