ബാങ്ക് കവര്‍ച്ച: രണ്ടാം പ്രതി പിടിയിൽ

പത്തനാപുരം: നഗരത്തിലെ ധനകാര്യസ്ഥാപനത്തില്‍ നിന്ന് സ്വര്‍ണവും പണവും അപഹരിച്ച കേസിലെ രണ്ടാം പ്രതിയെ പൊലീസ് പിടികൂടി. പെരുമ്പാവൂര്‍ മണ്ണത്തില്‍ കുഴിപ്പിള്ളില്‍ വീട്ടില്‍ സിജിന്‍ കൃഷ്ണന്‍ (33) ആണ് പിടിയിലായത്. ഒന്നാം പ്രതി മാങ്കോട് പാടം സ്വദേശി ഫൈസൽ രാജ് രണ്ടാഴ്ച മുമ്പ് പത്തനംതിട്ട സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. ഫൈസലിനെ സ്വര്‍ണാഭരണങ്ങള്‍ ബാങ്കുകളില്‍ പണയംെവക്കാന്‍ സഹായിച്ചത് സിജിന്‍കൃഷ്ണനാണ്. 80 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണവും പണവുമാണ് ലോക്കര്‍ പൊളിച്ച് അപഹരിച്ചത്. പത്തനംതിട്ട കുമ്പഴ അച്ചൻകോവിലാറിന്‍റെ തീരത്ത് മരത്തിൽ കെട്ടിത്തൂക്കിയ നിലയില്‍ ബാങ്കില്‍ നിന്ന് കവര്‍ന്ന കുറച്ച് സ്വർണങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. പിടിയിലായ സിജിനെ പെരുമ്പാവൂരിലെ വിവിധ ധനകാര്യസ്ഥാപനങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പണയം െവച്ച സ്വര്‍ണാഭരണങ്ങള്‍ പൊലീസ് തിരിച്ചെടുത്തു. പത്തനാപുരം പിടവൂര്‍ സ്വദേശി രാമചന്ദ്രന്‍ നായരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു സ്ഥാപനം. പന്ത്രണ്ട് വര്‍ഷമായി ജനത ജങ്ഷനിൽ പ്രവര്‍ത്തിക്കുന്ന പത്തനാപുരം ബാങ്കിലാണ് കവര്‍ച്ച നടന്നത്. ഫൈസലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാം പ്രതിയായ സിജിനുവേണ്ടി അന്വേഷണം ആരംഭിച്ചത്. റൂറൽ എസ്.പി കെ.ബി. രവിയുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി ബി. വിനോദിന്‍റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എസ്.എച്ച്.ഒ എസ്. ജയകൃഷ്ണൻ, എസ്.ഐ അരുൺ കുമാർ, ഉണ്ണികൃഷ്ണന്‍, രഞ്ജിത്ത്, റിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.