ഇരുപതിലധികം കേസുകളിലെ പ്രതിയെ കാപ്പ പ്രകാരം സെൻട്രൽ ജയിലിലേക്കയച്ചു

കരുനാഗപ്പള്ളി: ശാസ്താംകോട്ട, കരുനാഗപ്പള്ളി, ഓച്ചിറ പൊലീസ് സ്റ്റേഷൻ പരിധികളിലായി കൊലപാതകശ്രമം, ബോംബേറ്, കഠിനദേഹോപദ്രവം ഏൽപ്പിക്കൽ എന്നിങ്ങനെ ഇരുപതോളം കേസുകളിൽ പ്രതിയായ കരുനാഗപ്പള്ളി തൊടിയൂർ പുലിയൂർവഞ്ചി പുത്തൻതറയിൽ വീട്ടിൽ ബോക്സർ ദിലീപ് എന്ന് വിളിക്കുന്ന ദിലീപ് ചന്ദ്രനെ (26) കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു. കലക്ടർ പുറപ്പെടുവിച്ച കരുതൽ തടങ്കൽ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 2021 ഒക്ടോബറിൽ ആറുമാസ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിട്ടതായി അറിഞ്ഞ ഇയാൾ ബാംഗളൂരു, മംഗലാപുരം, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. വാഗമണിലെ ഒരു റിസോർട്ടിൽ ഇയാൾ ഉണ്ടെന്ന് സിറ്റി പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ് കുമാർ, ഇൻസ്പെക്ടർ ജി. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐമാരായ ആർ. ശ്രീകുമാർ, ജിമ്മി ജോസ്, സി.പി.ഒ മാരായ ഹാഷിം, സിദ്ദീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. മൈനാഗപ്പള്ളിലെ വീട്ടിൽ നാടൻ ബോംബെറിഞ്ഞ് വധശ്രമം, കരുനാഗപ്പള്ളിയിലെ ഹോട്ടൽ സെക്യൂരിറ്റി ജീവനക്കാരനെ തോക്ക് ചൂണ്ടി ആക്രമിച്ച കേസ്, വവ്വാക്കാവ് സ്വദേശിയുടെ കണ്ണിൽ കുരുമുളക് സ്പ്രേ ചെയ്ത ശേഷം തലക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, കരുനാഗപ്പള്ളിയിലെ ബാർ ഹോട്ടലിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ഉൾപ്പെടെ കോടതിയിൽ നിന്ന് വാറന്‍റുകൾ നിലവിലുണ്ട്. പ്രതിയെ ആറുമാസത്തെ കരുതൽ തടങ്കലിനായി തിരുവനന്തപുരം സെൻട്രൽ ജയിലിേലക്ക് അയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.