പുനലൂർ തൂക്കുപാലത്തിന് ഭീഷണിയായി ആലുകൾ വളരുന്നു

പുനലൂർ: ചരിത്ര സംരക്ഷിത സ്മാരകമായ പുനലൂർ തൂക്കുപാലത്തിന് ഭീഷണിയായി ആൽ മരങ്ങൾ വളരുന്നു. പാലത്തി‍ൻെറ കരിങ്കൽ തൂണുകളിലും മുഖ്യാകർഷകമായ കരിങ്കൽ ആർച്ചുകളിലുമാണ് നിരവധിയായ ആലുകൾ വളരുന്നത്. ആലി‍ൻെറ വേരുകൾ ആഴ്ന്നിറങ്ങി കരിങ്കല്ലുകൾ അകലുന്നതിലൂടെ തൂണുകളും ആർച്ചുകളും സുരക്ഷ ഭീഷണി നേരിടുന്നതിനൊപ്പം ആകർഷണം കുറക്കുന്നതിനും ഇടയാക്കും. മേൽനോട്ട ചുമതലയുള്ള സംസ്ഥാന പുരാവസ്തു വകുപ്പ് പാലം സംരക്ഷിക്കുന്നതിന് സംയോജിതമായി നടപടി സ്വീകരിക്കാനും തയാറാകുന്നില്ല. വിദേശ സഞ്ചാരികളടക്കം ദിവസവും നിരവധിയാളുകളാണ് പാലം സന്ദർശിക്കുന്നത്. തൂക്കുപാലത്തി‍ൻെറ പൂർണമായ സംരക്ഷണവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനായി പദ്ധതികൾ നടപ്പാക്കാനും ഉദ്ദേശിച്ച് ഫെബ്രുവരി 14ന് പി.എസ്. സുപാൽ എം.എൽ.എ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിരുന്നു. തൂക്കുപാലവുമായി ബന്ധിപ്പിച്ച് കിഴക്കൻ മേഖലയിലെ ടൂറിസം പോയന്‍റുകളെ കൂടുതൽ സജീവമാക്കാനായി പുരാവസ്തു വകുപ്പിലെയും ഡി.ടി.പി.സിയുടെയും ഉദ്യോഗസ്ഥരുടെ സംയുക്ത യോഗമാണ് നടത്തിയത്. കിഴക്കൻ മലയോരമേഖലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ഒരു കവാടമെന്ന നിലയിൽ തൂക്കുപാലവും അനുബന്ധമായി വരുന്ന പ്രദേശങ്ങളും ആകർഷകമായ നിലയിൽ നവീകരിക്കുന്നതിലേക്ക്​ വിശദമായ പദ്ധതി തയാറാക്കി ഒരുമാസത്തിനുള്ളിൽ സമർപ്പിക്കാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതാണ്. എന്നാൽ, നാലുമാസമായിട്ടും ഇക്കാര്യത്തിലും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് പാലത്തിന് ഭീഷണിയായ ആലുകൾ നീക്കംചെയ്യാൻ അധികൃതർ തയാറാകാത്തത്. (ചിത്രം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.