കരുനാഗപ്പള്ളി എലിവേറ്റഡ് ഹൈവേ: തെറ്റിദ്ധാരണ പരത്തരുത് -എ.എം. ആരിഫ്

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ടൗണിലൂടെയുള്ള ഫ്ലൈ ഓവർ, ഗ്രേഡ് സെപ്പറേറ്റർ മാതൃകയിൽ നിർമിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ നീക്കം സംബന്ധിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന നടപടികൾ ഉണ്ടാകരുതെന്ന് എ.എം. ആരിഫ് എം.പി. കരുനാഗപ്പള്ളി ടൗണിൽ ഗ്രേഡ് സെപ്പറേറ്റർ ഫ്ലൈ ഓവർ ഉപേക്ഷിച്ച് ഓപൺ ഫ്ലൈ ഓവർ ആക്കണമെന്നാവശ്യപ്പെട്ട് താനും സോമപ്രസാദ് എം.പിയും ദേശീയപാത അതോറിറ്റി അധികൃതർക്ക് നിവേദനം നൽകുകയും മന്ത്രി നിധിൻ ഗഡ്ഗരിയെ നേരിട്ട് കണ്ട് നിവേദനം നൽകുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. വിഷയം പാർലമെന്റിലും ഉന്നയിച്ചു. സേവ് കരുനാഗപ്പള്ളി ഫോറത്തിന്റെ നിവേദനം എല്ലാ അധികൃതർക്കും നൽകുകയും ചെയ്തു. ഇതിന്റെ എല്ലാം ഫലമായി ദേശീയപാത അതോറിറ്റി റിപ്പോർട്ട് ആവശ്യപ്പെടുകയും അധിക സാമ്പത്തിക ബാധ്യത അടക്കമുള്ള വിശദമായ റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. ഇതിൻമേൽ ഇനി ദേശീയപാത അതോറിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതും പണം അനുവദിക്കേണ്ടതും. പിണറായി സർക്കാർ വന്നശേഷം ദേശീയപാത നിർമാണത്തിന് ഭൂമിവിലയുടെ 25 ശതമാനം സംസ്ഥാന സർക്കാർ വഹിച്ചാൽ മാത്രമേ വികസനവുമായി മുന്നോട്ടുപോകാൻ കഴിയുള്ളൂവെന്ന് കേന്ദ്രം വ്യക്തമാക്കി. ഇതനുസരിച്ച് സംസ്ഥാന സർക്കാർ 6000 കോടി രൂപ ഭൂമി വിലയായി നൽകിയാണ് ഭൂമി ഏറ്റെടുത്ത് നൽകിയത്. മറ്റ് നിർമാണ ചെലവ് പൂർണമായും വഹിക്കുമെന്നാണ് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള കരാർ. ഇതുപ്രകാരം വാൾടൈപ്പ് ഫ്ലൈ ഓവർ ആയാലും ഓപൺ ഫ്ലൈ ഓവർ ആയാലും പൂർണ ചെലവ് വഹിക്കേണ്ടത് കേന്ദ്ര സർക്കാരും ദേശീയപാത അതോറ്റിയും ആണെന്നിരിക്കേ സംസ്ഥാന സർക്കാർ പണം അനുവദിച്ചാൽ പദ്ധതി നടക്കുമെന്ന നിലയിൽ എൻ.കെ പ്രേമചന്ദ്രൻ എം.പിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.