രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞു; നെതർലൻഡ്സ് പായ്ക്കപ്പൽ യാത്ര വൈകും

കൊല്ലം: കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്ത പായ്ക്കപ്പലിന്‍റെ മടക്കയാത്ര വൈകും. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതിനാൽ പുതുക്കിയ രേഖകൾ ഹാജരാക്കിയാൽ മാത്രമേ കൊല്ലം തീരം വിടാൻ അനുമതിയുള്ളൂ. രാജ്യാന്തര നീന്തൽ പരിശീലകനും സമുദ്ര സഞ്ചാരിയുമായ നെതർലൻഡ്സ് സ്വദേശി ജെറോൺ എലിയൂട്ടിന്‍റെ (42) പായ്ക്കപ്പൽ ബുധനാഴ്ചയാണ് കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലം പോർട്ടിൽനിന്ന് 200 മീറ്റർ അകലെ ആളില്ലാതെ കിടന്നതിനാലാണ് പായ്ക്കപ്പൽ കസ്റ്റഡിയിലെടുത്തത്. ഫ്രീ ഡൈവിങ് കോച്ചസ് ഓഫ് ഏഷ്യ സ്ഥാപകൻ കൂടിയായ ജെറോൺ എലിയൂട്ട് (42) കൊച്ചിയിൽനിന്ന് അന്തമാൻ നികോബാർ ദ്വീപിലെ പോർട്ട് ബ്ലയറിലേക്ക് പോകും വഴി ചെറിയ അറ്റകുറ്റപ്പണിക്കായാണ് കൊല്ലം തീരത്ത് പായ്ക്കപ്പൽ അടുപ്പിച്ചത്. കസ്റ്റംസ്, തുറമുഖവകുപ്പ്, കേന്ദ്ര രഹസ്വാന്വേഷണം വിഭാഗം, പൊലീസ് ഇമിഗ്രേഷൻ വിഭാഗങ്ങൾ ജെറോണിനെ ചോദ്യം ചെയ്തിരുന്നു. സംശയിക്കത്തക്ക ഒന്നും കണ്ടെത്താനായിട്ടില്ല. ടാൻസാനിയയിലാണ് പായ്ക്കപ്പലിന്‍റെ രജിസ്ട്രേഷൻ. പുതുക്കുന്നതിനുള്ള അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് ജെറോൺ പറയുന്നത്. തുറമുഖ അധികൃതർ ടാൻസാനിയയുമായും കൊച്ചി തുറമുഖവുമായും ബന്ധപ്പെട്ട് സർട്ടിഫിക്കറ്റ് പുതുക്കിയ ശേഷമേ കൊല്ലത്തുനിന്ന് പോകാൻ അനുവദിക്കുകയുള്ളൂ. കപ്പൽ പിടിച്ചെടുത്ത ദിവസം കാലിൽ പരിക്കേറ്റ ജെറോൺ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കോസ്റ്റൽ പൊലീസ് കെട്ടിവലിക്കുന്നതുകണ്ട് കരയിൽനിന്ന് അതിനടത്ത് എത്തുന്നതിന് കായക്കിങ് വള്ളത്തിൽ ഓടിക്കയറാൻ ശ്രമിച്ചപ്പോഴാണ് വീണത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.