പൊതുസ്ഥലത്ത് നിന്ന് നീക്കിയ മുഖ്യമന്ത്രിയുടെ ബോർഡ് നഗരസഭ അങ്കണത്തിൽ
മരട്: മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ച് മരട് മണ്ഡലം കോൺഗ്രസ് പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന ബോർഡ് നഗരസഭ നീക്കംചെയ്ത സംഭവത്തിൽ വിവാദം ശക്തമാകുന്നു. നഗരസഭ സെക്രട്ടറിയുടെ നടപടിക്കെതിരെ മുൻ ചെയർപേഴ്സൺ ആന്റണി ആശാൻപറമ്പിൽ മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ മന്ത്രി എന്നിവർക്ക് പരാതി നൽകി.
മേയ് 27ന് പിണറായി വിജയന്റെ വസതിയിലേക്ക് ഇ.ഡി നടത്തിയ പരിശോധനയിൽ പ്രതിഷേധിച്ച് സി.പി.എം സംഘടിപ്പിച്ച പ്രകടനത്തിനിടെ, വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ച് മരട് മണ്ഡലം കോൺഗ്രസ് സ്ഥാപിച്ചിരുന്ന ബോർഡ് സി.പി.എം പ്രവർത്തകർ നശിപ്പിച്ചിരുന്നു. തുടർന്ന് വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും മരട് പൊലീസിൽ പരാതിയും നൽകി. ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ പ്രതികൾ ഒളിവിൽപോയി. തുടർന്ന് നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ, സി.പി.എമ്മിന്റെ ചെലവിൽ തന്നെ ഞായറാഴ്ച പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ പുനഃസ്ഥാപിച്ച ബോർഡ് തിങ്കളാഴ്ച തന്നെ നഗരസഭ സെക്രട്ടറി നീക്കം ചെയ്തതിനെതിരെ മുൻ ചെയർപേഴ്സൺ ആന്റണി ആശാൻപറമ്പിൽ രംഗത്തെത്തി.
സെക്രട്ടറിയുടെ നടപടി സി.പി.എമ്മുമായുള്ള അന്തർധാരയുടെ ഭാഗമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും കാണിച്ചാണ് മുൻ ചെയർപേഴ്സൺ പരാതി നൽകിയത്. സംഭവത്തിൽ സെക്രട്ടറിക്കെതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാനുള്ള നിർദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പൊതു സ്ഥലത്ത് ബോർഡ് സ്ഥാപിക്കരുതെന്ന ഹൈകോടതി ഉത്തരവുണ്ടെന്നും അത് നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും രാഷ്ട്രീയമില്ലെന്നും സെക്രട്ടറി ഇ. നാസിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.