തൃക്കരിപ്പൂർ: എൺപതുകളിലെ ബാല്യങ്ങളുടെ മധുര സ്മരണയായ 'പന്നിക്ക' പഠന ഗവേഷണങ്ങൾക്കായി സംരക്ഷിക്കാൻ പദ്ധതി. പരിസ്ഥിതി പ്രവർത്തകൻ വി.വി. രവീന്ദ്രൻ എഴുതിയ 'സ്രാമ്പി' എന്ന ചരിത്രാഖ്യാന-പരിസ്ഥിതി നോവലാണ് പന്നിക്കയെ വീണ്ടും ഗവേഷണ കുതുകികളുടെ ശ്രദ്ധയിലെത്തിച്ചിരിക്കുന്നത്.
നോവൽ വായിച്ച കാർഷിക സർവകലാശാല പടന്നക്കാട് കേന്ദ്രത്തിലെ ഗവേഷകരാണ് പന്നിക്ക പഠനവും സംരക്ഷണവും ഏറ്റെടുക്കുന്നത്. ശാസ്ത്രസംഘം അടുത്ത ദിവസം നോവലിൽ പരാമർശിക്കുന്ന മേഖലകൾ സന്ദർശിക്കും. വേരിൽ ഉണക്കമുന്തിരിയോളം വലുപ്പമുള്ള കായകൾ ഉണ്ടാകുന്ന പുൽചെടിയാണ് പന്നിക്ക. കൊയ്ത്തുകഴിഞ്ഞ പാടത്തുനിന്ന് ഇവ ശേഖരിക്കുന്ന കുട്ടികളെ മിഴിവോടെ പുസ്തകം മുന്നോട്ടുവെക്കുന്നു.
തൃക്കരിപ്പൂർ മെട്ടമ്മൽ ഗ്രാമത്തിലെ ചെറുപള്ളിയും പരിസരവുമാണ് സ്രാമ്പിയുടെ പ്രതിപാദ്യം. സുവളോജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ജാഫർ പാലോട്ട്, അധ്യാപിക ജയലളിത, വലിയ പള്ളിയിലെ ഖത്തീബ് എല്ലാം 'സ്രാമ്പി'യിൽ കഥാപാത്രങ്ങളാണ്.
കടവത്തെ കുഞ്ഞിപ്പള്ളി പന്നിക്ക പോലെ ജീവസ്സായ സകലതിനെയും ചേർത്തുനിർത്തുന്ന ഇടമായി 'സ്രാമ്പി' കണ്ടെത്തുന്നു. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം തുറക്കുന്ന പള്ളിയുടെ മച്ചിൽ പാർക്കുന്ന 'കല്ലുവെരുകും' നോവലിലെ കഥാപാത്രമാണ്. കേന്ദ്രകഥാപാത്രമായ സേതുവിലൂടെയാണ് ഇത് വായനക്കാരിലെത്തുന്നത്. ഒരാഴ്ചകൊണ്ട് 'സ്രാമ്പി'യുടെ രണ്ടാമത്തെ പതിപ്പിറങ്ങി. ഇതിന്റെ പ്രകാശനവും സ്രാമ്പിയിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.