തൃക്കരിപ്പൂർ: തങ്കയത്തുള്ള തൃക്കരിപ്പൂർ താലൂക്കാശുപത്രിയിൽ രണ്ട് കോടി ചെലവിൽ അത്യാഹിതവിഭാഗ സമുച്ചയം ഒരുങ്ങി. പ്ലാൻ ഫണ്ട് ഉപയോഗിച്ച് ആരോഗ്യ വകുപ്പാണ് കെട്ടിടം നിർമിച്ചത്. താഴത്തെ നിലയിൽ അത്യാഹിത വിഭാഗവും ഒന്നാം നിലയിൽ സ്ത്രീരോഗ വിഭാഗവും രണ്ടാം നിലയിൽ മീറ്റിങ് ഹാളുമാണ് ക്രമീകരിക്കുക. എന്നാൽ, മുകൾ നിലയിലേക്ക് എത്തിച്ചേരാൻ റാമ്പ് ഒരുക്കാത്തത് പ്രയാസമുണ്ടാക്കും.
സ്ഥല പരിമിതിയാണ് റാമ്പ് നിർമിക്കുന്നതിന് തടസ്സമായത്. അതേസമയം, ബ്ലോക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടത്തിന്റെ വടക്ക് ഭാഗത്തുകൂടി റാമ്പ് നിർമിക്കാനുള്ള ശ്രമം ആരംഭിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. നിലവിൽ ഇ.എം.എസ് ബ്ലോക്കിലെ താഴത്തെ നിലയിൽ ഒരു ഭാഗത്താണ് ഒ.പി വിഭാഗം പ്രവർത്തിക്കുന്നത്. ഇത് അത്യാഹിത വിഭാഗത്തോടനുബന്ധിച്ച് നടത്താൻ സാധിക്കും.
രാത്രി സേവനം വൈകീട്ട് ആറുമുതൽ 11 വരെയാണ്. കാഷ്വൽറ്റി കൂടി സജ്ജമാകുന്നതോടെ രോഗികൾക്ക് ഏതുനേരവും ആശ്രയിക്കാവുന്ന രീതിയിലേക്ക് ആശുപത്രി ഉയരുമെന്ന് പ്രതീക്ഷിക്കുന്നുവെങ്കിലും തൽക്കാലം നടപ്പാവില്ല. അനുബന്ധ തസ്തികകൾ അനുവദിക്കാത്തതാണ് കാരണം. ഗൈനക്കോളജി വിഭാഗത്തിൽ ഒരു ഡോക്ടർ ഉണ്ടെങ്കിലും ഐ.പി വിഭാഗം ആരംഭിക്കാനും സാധിച്ചിട്ടില്ല. നിലവിലുള്ള ഡോക്ടറും അടുത്തുതന്നെ സ്ഥലം മാറിപ്പോകും. പ്രസവ ചികിത്സക്ക് ആശുപത്രി സജ്ജമാകാത്തത് വലിയൊരു പോരായ്മയായി അവശേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.