തൃക്കരിപ്പൂർ: തിരുവല്ലയിൽ നടന്ന 24ാമത് സംസ്ഥാന അന്തർജില്ല സീനിയർവനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ജില്ല ടീമിൽ നിന്ന് അഞ്ചുപേർ സംസ്ഥാന സീനിയർ ക്യാമ്പിൽ ഇടം നേടി.
ജില്ല ടീം ക്യാപ്റ്റൻ കൂടിയായ ഇന്ത്യൻ താരം ആര്യശ്രീ, വൈസ് ക്യാപ്റ്റൻ ഗ്രീഷ്മ , മുൻ സംസ്ഥാന താരവും ഇന്ത്യൻ ക്യാമ്പ് അംഗവും കൂടിയായ പി. മാളവിക, മുൻ സംസ്ഥാന താരങ്ങളായ എം. അഞ്ജിത, വി.വി. ആരതി എന്നിവരാണ് സംസ്ഥാന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബങ്കളത്തെ എ.കെ. ഷാജി - പി.വി. ശാലിനി ദമ്പതിമാരുടെ മകളാണ് ആര്യശ്രീ. പ്രതിരോധ നിരയിൽ തിളങ്ങുന്ന ഈ താരം അണ്ടർ 15, 16 സാഫ് കപ്പിൽ കളിച്ചു.
ദേശീയ തലത്തിൽ ആറുതവണ കേരളത്തെ പ്രതിനിധാനം ചെയ്തു. കർണാടക, കൊൽക്കത്ത, തമിഴ്നാട് ടീമുകളിൽ കളിച്ച മാളവിക ബങ്കളത്തെ എം. പ്രസാദ് - മിനി ദമ്പതികളുടെ മകളാണ്.
ഉദിനൂരിൽ നിന്നുള്ള എം.പി. ഗ്രീഷ്മ ഖേലോ ഇന്ത്യ നാഷനൽസിൽ മധ്യനിരയിൽ തിളങ്ങി. പിതാവ് ഗിരീശൻ, മാതാവ് ഷൈജ. കേരള ബ്ലാസ്റ്റേഴ്സിനും ട്രാവൻകൂർ റോയൽസിനും ജേഴ്സിയണിഞ്ഞ വി.വി. ആരതി, എം. രാജൻ -വി.വി. ശ്രീലത ദമ്പതികളുടെ മകളാണ്. അഞ്ചുതവണ ദേശീയ ചാമ്പ്യൻഷിപ്പിൽ ബൂട്ടണിഞ്ഞ എം. അഞ്ജിത ബങ്കളത്തെ ഗോപാലകൃഷ്ണൻ - ബേബി ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.