കാഞ്ഞങ്ങാട്: വിത്തിട്ട് നൂറാംദിനം ബളാൽ ഭഗവതി ക്ഷേത്ര നെൽപാടത്ത് വിളഞ്ഞത് സമൃദ്ധിയുടെ നൂറുമേനി. കാലാവസ്ഥയെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് ഇക്കുറി ബളാൽ ക്ഷേത്രപാടത്ത് നന്മയുടെ പൊൻകതിരിൽ നൂറുമേനി വിളവ് ഉണ്ടായത്. അത്യുൽപാദന ശേഷിയുള്ള ഉമ വിത്തായിരുന്നു വിതച്ചത്. ആറേക്കറോളം വരുന്ന പാടത്ത് മൂന്നു മാസം കൊണ്ടുതന്നെ ഇക്കുറി നെല്ല് വിളവെടുപ്പിന് പാകമായി. ഞാറ്റടി പറിച്ചു വയലിൽ നടാൻ ആളെ കിട്ടാത്ത അവസ്ഥയിൽ ഇക്കുറി നെൽവിത്ത് വിതക്കുകയായിരുന്നു. പാരമ്പര്യ നെൽകൃഷിക്ക് പതിറ്റാണ്ടുകളോളം പഴക്കവും പേരുംപെരുമയും ഉള്ള സ്ഥലമാണ് ബളാൽ. മാലോം പട്ടേലർ ദാനമായി നൽകിയതാണ് ബളാൽ പാടശേഖരം.
അന്യംനിന്നുപോകുന്ന നെൽകൃഷിക്ക് കാലത്തിന്റെ കുത്തൊഴുക്കിൽ ഇപ്പോഴും പിടികൊടുക്കാതിരിക്കുന്ന ബളാൽ ദേവസ്വം ഇത്തവണ തരിശ്ശായി കിടന്ന ഒന്നര ഏക്കറിൽ കൂടി നെൽകൃഷി വ്യാപിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നെൽക്കറ്റ കൊയ് തെടുത്ത് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു. മുൻ ബളാൽ കൃഷി ഓഫിസർ ഡോ. അനിൽ സെബാസ്റ്റ്യൻ മുഖ്യാതിഥിയായി. സ്ഥിരംസമിതി അംഗം ടി. അബ്ദുൽ ഖാദർ, പഞ്ചായത്ത് അംഗങ്ങളായ എം. അജിത, പി. പത്മാവതി, സന്ധ്യ ശിവൻ, ജോസഫ് വർക്കി, ബളാൽ കൃഷി ഓഫിസർ നിഖിൽ നാരായണൻ, കൃഷി അസി. ഓഫിസർ ശശീന്ദ്രൻ, ശ്രീഹരി വള്ളിയോടൻ, പാടശേഖര പ്രതിനിധികളായ ബാലകൃഷ്ണൻ പറമ്പത്ത്, സേതുരാജ് മാവില, തമ്പാൻനായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.