കുമ്പള
കാസർകോട്: വ്യാപാര രംഗത്തെ പ്രശ്നങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ കാണിക്കുന്ന അനാസ്ഥക്കെതിരെ ജില്ലയിലെ വ്യാപാരികൾ സമര രംഗത്തേക്ക്. കാഞ്ഞങ്ങാട് നഗരത്തിലെത്തുന്ന ജനങ്ങൾക്കും വ്യാപാരികൾക്കും ഉണ്ടാകുന്ന അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത നഗരസഭയെ രേഖാമൂലം അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നതിൽ കാണിക്കുന്ന അനാസ്ഥക്കെതിരെയാണ് ജൂലൈ ഏഴിന് ചൊവ്വാഴ്ച ഉച്ചക്ക് 12ന് കടകൾ അടച്ചിട്ട് വ്യാപാരികൾ നഗരസഭ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തുന്നത്.
കാഞ്ഞങ്ങാട് നഗരത്തിലെ അശാസ്ത്രീയമായ ട്രാഫിക് സംവിധാനം, പെരുകിവരുന്ന വഴിയോരക്കച്ചവടം, അനധികൃത സ്റ്റാളുകൾ, നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഓട്ടോ സ്റ്റാൻഡുകൾ തുടങ്ങിയ ആവശ്യങ്ങളിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ പ്രക്ഷോഭത്തിന് ഇറങ്ങുന്നത്. കാഞ്ഞങ്ങാട് 40 ഓളം വ്യാപാരസ്ഥാപനങ്ങൾ കാഞ്ഞങ്ങാട് മാത്രമായി പൂട്ടേണ്ടിവന്നത് നഗരസഭ കാരണമാണെന്ന് വ്യാപാരി നേതാക്കൾ പറയുന്നു. സമാനമായ പ്രശ്നങ്ങൾ തന്നെയാണ് കുമ്പളയിലെ വ്യാപാരികളും നേരിടുന്നത്.
ട്രാഫിക് പരിഷ്കരണത്തിൽ സഹകരിക്കാതെ മുഖം തിരിച്ചുനിൽക്കുകയാണ് കുമ്പളയിലെ സ്വകാര്യ ബസുകൾ. അവർക്ക് തോന്നുന്നിടത്താണ് ബസ് നിർത്തുന്നത്. ട്രാഫിക് നിയമം ലംഘിക്കുന്ന ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഭരണസമിതി തയാറാവുന്നില്ല. പുതിയ ബസ് സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്സും ഒന്നര പതിറ്റാണ്ടുകാലമായി വാഗ്ദാനത്തിൽ ഒതുങ്ങുന്നു. ടൗണിൽ നിർമിച്ച മത്സ്യ മാർക്കറ്റും വിശ്രമ കേന്ദ്രവും നോക്കുകുത്തിയായി നിൽക്കുന്നു. ടൗണിലെത്തുന്നവർക്ക് ശൗചാലയവും കുടിവെള്ള സംവിധാനവുമില്ല. ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച ബസ് ഷെൾട്ടറുകൾ വെള്ളം കയറി നശിക്കുന്നു. ഈ വിഷയങ്ങളൊക്കെ ഉയർത്തിയാണ് കുമ്പള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും മർച്ചന്റ് യൂത്ത് വിങ്ങിന്റെയും നേതൃത്വത്തിൽ നഗരത്തിലെ 500 ഓളം വരുന്ന വ്യാപാരികൾ ജൂലൈ ആറിന് രാവിലെ മുതൽ കടകൾ അടച്ചിട്ട് 10ഓടെ പഞ്ചായത്ത് ഓഫിസ് മാർച്ചും ധർണയും നടത്തുന്നത്.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഓട്ടോ സ്റ്റാൻഡുകളും സ്വകാര്യ വാഹന പാർക്കിങ്ങും കുമ്പള നഗരത്തിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് വ്യാപാരികൾക്ക് ദുരിതമാവുന്നതായി വ്യാപാരി നേതാക്കൾ പറയുന്നുണ്ട്. ഇത് സൂചന സമരം മാത്രമാണെന്നും തുടർന്ന് ശക്തമായ സമരപരിപാടികൾക്ക് വ്യാപാരികൾ ആലോചിക്കുമെന്നും വ്യാപാരി നേതാക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.