കാഞ്ഞങ്ങാട്: സാധാരണക്കാരന്റെ വിഷമങ്ങളെ അടുത്തറിയാനും പരിഹാരിക്കാനുമുള്ള വേദിയായി നവകേരള സദസ്സ് മാറുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. നവകേരള സദസ്സ് കാഞ്ഞങ്ങാട് മണ്ഡല സംഘാടകസമിതി രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഒന്നിച്ച് അണിനിരത്തിയാണ് നവകേരള സദസ്സ് സംഘടിപ്പിക്കുക.
വികസന കുതിപ്പിലേക്കുള്ള യാത്രയിൽ എല്ലാവരുടെയും അഭിപ്രായവുമായി മുന്നോട്ട് പോകും. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി അധികാരസ്ഥാനത്ത് ഇരിക്കുന്നവർ ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്നു ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും അതോടൊപ്പം തന്നെ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കാനുമുള്ള ശ്രമമാണ് ജനസദസ്സിലൂടെ ഉദ്ദേശിക്കുന്നത്. ജനങ്ങളിൽനിന്നും അകന്നുനിൽക്കേണ്ടവരല്ല അധികാരത്തിൽ ഇരിക്കുന്നവരെന്നും കൂടുതൽ അടുക്കുകയാണ് വേണ്ടതെന്നും തിരിച്ചറിഞ്ഞ് ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തു പരിഹരിച്ചു പോകാൻ വിവിധ പദ്ധതികൾ കേരളത്തിൽ നടപ്പാക്കി വരുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലും മന്ത്രിമാർ നേരിട്ട് എത്തി ജനങ്ങളുടെ ഒട്ടേറെ പ്രശ്നങ്ങളിൽ പരിഹാരം കാണാൻ സാധിച്ചു. എന്തെങ്കിലും ഒരു കാര്യം ഉദ്യോഗസ്ഥർക്കു പോലും പറയണമെങ്കിൽ തിരുവനന്തപുരം വരെ പോകേണ്ട അവസ്ഥയാണ്. അതിനു പകരം ഉദ്യോഗസ്ഥന്മാരെ മന്ത്രിമാർ നേരിട്ട് യോഗം വിളിച്ച് പ്രശ്ന പരിഹാരം കാണുകയാണ്.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ട് നേരിട്ട് പ്രശ്നപരിഹാരം കാണാൻ അവസരമൊരുക്കുകയാണ് നവകേരള സദസ്സിലൂടെ. മത-സംസ്കാരിക-രാഷ്ട്രീയ പ്രമുഖന്മാരെ സംഘടിപ്പിച്ച് എല്ലാ മണ്ഡലങ്ങളിലും ബ്രേക് ഫാസ്റ്റ് മീറ്റ് സംഘടിപ്പിക്കും. തുടർന്ന് പൊതുപരിപാടി നടത്തും. കൂടാതെ വിവിധ കലാപരിപാടികളും അരങ്ങേറും. നവകേരള സദസ്സ് സംഘടിപ്പിക്കുമ്പോൾ പ്രഥമ പരിഗണനയാണ് കാസർകോട് ജില്ലക്ക് നൽകിയതെന്നും എല്ലാംകൊണ്ടും വൈവിധ്യമാർന്ന ആഘോഷമായിരിക്കും നവകേരള സദസ്സെന്നും മന്ത്രി പറഞ്ഞു.
ഹോസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യോഗത്തിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ, കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീജ മനോജ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത, മടിക്കെ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുല്ല, കാസർകോട് ജി.എസ്.ടി ജോ.കമീഷണർ പി.സി. ജയരാജ് തുടങ്ങിയവർ സംസാരിച്ചു. ജില്ല കലക്ടർ കെ. ഇമ്പശേഖർ സ്വാഗതവും എ.ഡി.എം കെ. നവീൻ ബാബു നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാറിന്റെ വികസന പദ്ധതികളും വരുംകാല വികസന കാഴ്ചപ്പാടുകളും ജനങ്ങളിലേക്കെത്തിക്കാനും ജനങ്ങളുമായി സംവദിക്കാനും സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയുടെയും 20 മന്ത്രിമാരുടെയും നേതൃത്വത്തിൽ നടത്തുന്ന നവകേരള സദസ്സ് നവംബർ 19ന് കാഞ്ഞങ്ങാട് നടക്കും.
നവകേരള സദസ്സിന്റെ സംഘാടക സമിതി രൂപവത്കരിച്ചു. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ നടക്കുന്ന നവകേരള സദസ്സിന്റെ നടത്തിപ്പിനും ആസൂത്രണത്തിനുമായി ഇ. ചന്ദ്രശേഖരൻ എം.എൽ.എ ചെയർമാനും കാസർകോട് ജി.എസ്.ടി ജോ. കമീഷണർ പി.സി. ജയരാജ് കൺവീനറുമായാണ് കമ്മിറ്റി രൂപവത്കരിച്ചത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവർകോവിലും ജില്ല കലക്ടർ കെ. ഇമ്പശേഖറും രക്ഷാധികാരികളാവും. ആറ് സബ് കമ്മിറ്റികൾക്കും രൂപം നൽകിയിട്ടുണ്ട്.
കള്ളാർ 13ന് രാവിലെ10നും അജാനൂരിൽ ഉച്ചക്ക് രണ്ടിനും കോടോം-ബേളൂർ 17ന് ഉച്ചക്കുശേഷം രണ്ടിനും കാഞ്ഞങ്ങാട് വൈകീട്ട് നാലിനും ബളാൽ 19ന് ഉച്ചക്കുശേഷം രണ്ടിനും പനത്തടി വൈകീട്ട് നാലിനും കരിന്തളം 20ന് വൈകീട്ട് മൂന്നിനും മടിക്കൈ 21 ന് വൈകീട്ട് മൂന്നിനും സംഘാടക സമിതി രൂപവത്കരണ യോഗം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.