കാഞ്ഞങ്ങാട്: കാറിൽ 112 കിലോ കഞ്ചാവ് കടത്തിയ കേസിൽ യുവാവിന് പത്തുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഭീമനടി കുന്നുംകൈ കക്കാടിനകത്ത് കെ.കെ. നൗഫലിനെ(40) യാണ് കാസർകോട് അഡീഷനൽ ജില്ല സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം.
2019 ഫെബ്രുവരി മൂന്നിന് ചിറ്റാരിക്കൽ പൂങ്ങോട് വെച്ചാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ സംഘവും പിടികൂടിയത്. കേസിൽ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെവിട്ടു.
ചിറ്റാരിക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, കാസർകോട് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എൻ. നന്ദനൻ പിള്ളയും തുടർന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ടി.എൻ. സജീവനുമാണ് ആദ്യം അന്വേഷണം നടത്തിയത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയായ പി.കെ. സുധാകരനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രൊസിക്യൂഷനുവേണ്ടി അഡീഷനൽ ഗവ. പ്ലീഡർ ജി. ചന്ദ്രമോഹൻ, അഡ്വ. ചിത്രകല ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.