രോഗികൾക്ക് ആശ്വാസമായി ആശുപത്രികളിലേക്ക് സർക്കുലർ ബസ് സർവിസ്

കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയിലെ സേവനങ്ങൾ വിവിധ ആശുപത്രികളിലേക്ക് മാറ്റിയ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി സർക്കുലർ ബസ് സർവിസ് തുടങ്ങി. കാഞ്ഞങ്ങാട് ഡിപ്പോയുടെ ചുമതല വഹിക്കുന്ന പയ്യന്നൂർ ഡി.ടി.ഒ കെ.യൂസഫ് സർക്കുലർ ബസ് സർവിസിെൻറ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഡി.ടി.ഒയിൽ നിന്നു കണ്ടക്ടർ എം.വി. ഷൈജു ടിക്കറ്റ് മെഷീൻ ഏറ്റുവാങ്ങി.

കാഞ്ഞങ്ങാട് ഡിപ്പോ സൂപ്രണ്ട് കെ.ടി.പി. മുരളീധരൻ, അസി. ഡിപ്പോ എൻജിനീയർ വി. രാജൻ, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ പി. കുഞ്ഞിക്കണ്ണൻ, കൺട്രോളിങ് ഇൻസ്‌പെക്ടർ എം. രാധാകൃഷ്ണൻ, കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) കോഴിക്കോട് സോണൽ കൺവീനർ എം. ലക്ഷ്മണൻ, ട്രാൻസ്‌പോർട്ട് വർക്കേർസ് യൂനിയൻ (ഐ.എൻ.ടി.യു.സി) ജില്ല പ്രസിഡൻറ് എം.വി. പത്മനാഭൻ, സെക്രട്ടറി കെ.പി. വിശ്വനാഥൻ, ഡ്രൈവർ എം.ജെ.ജോണി എന്നിവർ സംബന്ധിച്ചു.

രാവിലെ 8.45ന് കാഞ്ഞങ്ങാട് നിന്നു പെരിയ സി.എച്ച്.സി.യിലേക്കായിരുന്നു ആദ്യ സർവിസ്. 9.30ന് പെരിയയിൽ നിന്നു കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് വഴി നീലേശ്വരം താലൂക്ക് ആശുപത്രിയിലേക്കും 10.30ന് നീലേശ്വരം താലൂക്ക് ആശുപത്രിയിൽനിന്ന് കാഞ്ഞങ്ങാട്ടേക്കുമാണ് തുടർ സർവിസ്. രണ്ടാമത്തെ ബസ് 10.30ന് കാഞ്ഞങ്ങാട് നിന്നു നീലേശ്വരം താലൂക്ക് ആശുപത്രിയിലേക്കാണ്. ഈ ബസ് ഭീമനടി വരെയുണ്ട്.12.15ന് ഭീമനടിയിൽ നിന്നു ഇതേ റൂട്ടിൽ തിരിച്ചു സർവിസ് നടത്തുന്നു.

മലയോരത്തുള്ള ജനങ്ങളെ കൂടി കണക്കിലെടുത്താണ് ഒരു ബസ് ഭീമനടി വരെ സർവിസ് നടത്താൻ തീരുമാനിച്ചതെന്ന് കെ.എസ്.ആർ.ടി.സി കാഞ്ഞങ്ങാട് ഡിപ്പോയുടെ ചുമതലയുള്ള പയ്യന്നൂർ ഡി.ടി.ഒ കെ.യൂസഫും കാഞ്ഞങ്ങാട് ഡിപ്പോ കൺട്രോളിങ് ഇൻസ്പെക്ടർ പി. കുഞ്ഞിക്കണ്ണനും വ്യക്തമാക്കി.

ജില്ല ആശുപത്രിയിലെ സേവനങ്ങൾ പലയിടത്തായി മാറിയപ്പോൾ രോഗികളുടെ യാത്ര സുഗമമാക്കാനാണ് സർക്കുലർ ബസ് സംവിധാനം നടപ്പിലാക്കിയതെന്ന് ഇരുവരും പറഞ്ഞു. ജില്ല ആശുപത്രി കോവിഡ് ആശുപത്രിയാക്കിയതിനാലാണ് ഇവിടത്തെ സൗകര്യം വിവിധ ആശുപത്രികളിലേക്ക് മാറ്റിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.