മുഹമ്മദ് റാഫി
കാഞ്ഞങ്ങാട്: പൂച്ചക്കാട് സ്വദേശിയെ ബൈക്കിൽ കാറിടിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഗൾഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഗോവ വിമാനത്താവളത്തിൽ പിടിയിൽ.
പൂച്ചക്കാട് ചെറിയപള്ളിക്ക് സമീപത്തെ മുഹമ്മദ് റാഫിയാണ് (35) പിടിയിലായത്. പൂച്ചക്കാട്ടെ കെ.എം. മുഹമ്മദ് കുഞ്ഞിയെ (44) വധിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
രണ്ടുദിവസം മുമ്പ് രാത്രിയാണ് വധശ്രമമുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിനെ കാറിടിച്ചു വീഴ്ത്തി ഇരുമ്പുവടി കൊണ്ട് കൈകാലുകൾ അടിച്ചൊടിക്കുകയായിരുന്നു. യുവാവ് മംഗളൂരു ആശുപത്രിയിൽ ചികിത്സയിലാണ്. നാലുപേരെ പ്രതി ചേർത്ത് ബേക്കൽ പൊലീസ് വധശ്രമത്തിന് കേസെടുത്തതോടെയാണ് റാഫി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത്.
പ്രതി രാജ്യം വിടാൻ സാധ്യതയുള്ളതായി മനസ്സിലാക്കി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് വിമാനത്താവളത്തിൽ പിടിയിലായത്. പ്രതിയെ ബേക്കൽ പൊലീസ് ഗോവയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച പൂച്ചക്കാട് വീട് തീവെച്ച് നശിപ്പിച്ചതിന് പിന്നാലെയായിരുന്നു ചാമുണ്ഡിക്കുന്നിലെ കോഴി വ്യാപാരിയായ മുഹമ്മദ് കുഞ്ഞിയെ ചേറ്റുകുണ്ട് സർക്കാർ കിണറിനടുത്ത് വധിക്കാൻ ശ്രമിച്ചത്. വീട് തീവെപ്പിലും പ്രതിക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.