കാസർകോട്: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിെൻറ ഭാഗമായി ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളിൽ പ്രവേശനത്തിന് ജില്ല ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തി. 14 ദിവസത്തിനുള്ളിൽ കോവിഡ് പരിശോധന നടത്തി ലഭിച്ച നെഗറ്റിവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ ചെയ്തതിെൻറ സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ഉപ്പള, കുമ്പള എന്നീ ടൗണുകളിൽ പ്രവേശിക്കാൻ അനുവദിക്കേണ്ടതുള്ളൂവെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ഇത് നടപ്പാക്കാനായി ഈ ടൗണുകളിൽ രണ്ടു വശത്തും പൊലീസ് പരിശോധന നടത്തും. കോവിഡ് പരിശോധനയും വാക്സിനേഷനും നൽകാനുള്ള സംവിധാനവും ഈ പരിശോധന കേന്ദ്രങ്ങളോട് അനുബന്ധിച്ച് സജ്ജീകരിക്കും. ഇപ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പ്രദേശങ്ങളിലേക്ക് ഓരോ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാരെ നിയോഗിക്കുമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ഇതിൽ നടപടി സ്വീകരിക്കാനായി ജില്ല പൊലീസ് മേധാവിയെയും ജില്ല മെഡിക്കൽ ഓഫിസറെയും ചുമതലപ്പെടുത്തി.
ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കടകളും വ്യാപാരസ്ഥാപനങ്ങളും രാത്രി ഒമ്പത് വരെ മാത്രമേ തുറന്നു പ്രവർത്തിക്കാൻ പാടുള്ളൂവെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം അറിയിച്ചു. സമയപരിധി പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് ബോധ്യപ്പെടുന്നപക്ഷം, അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാം.
പൊലീസ് പരിശോധന കർശനമാക്കാനായി സ്പെഷൽ ഡ്രൈവ് നടത്തും. ഉത്സവ പരിപാടികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് മത നേതാക്കളുടെ യോഗം പൊലീസ് സ്റ്റേഷൻ അടിസ്ഥാനത്തിൽ വിളിക്കുമെന്ന് ജില്ല പൊലീസ് മേധാവി പി.ബി. രാജീവ് അറിയിച്ചു. യോഗങ്ങളിൽ ആർ.ഡി.ഒ, തഹസിൽദാർ എന്നിവരെക്കൂടി പങ്കെടുപ്പിക്കും. പൊതുഗതാഗത വാഹനങ്ങളിൽ അനുവദനീയമായ എണ്ണം ആൾക്കാരെ മാത്രമേ കയറ്റാൻ പാടുള്ളൂ. ബസുകളിൽ നിൽപ്യാത്ര അനുവദിക്കില്ല. ഇതിനു വിരുദ്ധമായി സർവിസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ ആർ.ടി.ഒ കർശന നടപടി സ്വീകരിക്കും.
തലപ്പാടി മുതൽ കാലിക്കടവ് വരെയുള്ള ദേശീയപാതക്കരികിലെയും കാസർകോട് -കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡരികിലെയും തട്ടുകടകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാർസലായി മാത്രമേ ഭക്ഷണം വിൽക്കാൻ പാടുള്ളൂ. ഈ കടകളും രാത്രി ഒമ്പത് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. ജില്ലയിൽ തുറന്നുപ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും ഉടമയും സ്ഥാപനത്തിലെ മറ്റു ജോലിക്കാരും നിർബന്ധമായും ഗ്ലൗസ്, മാസ്ക് എന്നിവ ധരിക്കണം. കടക്കു മുന്നിൽ ആൾക്കാർ കൂട്ടംകൂടുന്ന സാഹചര്യം ഒഴിവാക്കണം.
ട്യൂഷൻ സെൻററുകളിൽ കോവിഡ് ചട്ടം പാലിക്കാതെ കൂടുതൽ വിദ്യാർഥികൾക്ക് ഒരേ സമയം ക്ലാസെടുക്കുന്നത് അനുവദിക്കില്ല. സ്കൂളുകളിൽ പരീക്ഷ നടത്തിപ്പിന് സ്വീകരിച്ചിട്ടുള്ള അതേ മുൻകരുതലുകൾ പാലിച്ച് ഒരുബെഞ്ചിൽ രണ്ട് വിദ്യാർഥികൾ മാത്രമായി സെൻററുകൾ പ്രവർത്തിപ്പിക്കണം.
തുറന്ന മൈതാനങ്ങളിലും ഇൻഡോർ മൈതാനങ്ങളിലുമുള്ള എല്ലാവിധ കായിക വിനോദങ്ങളും കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ നിർത്തിവെക്കണം.
നഗരസഭ/ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാർഡിലും നടക്കുന്ന കല്യാണം, മറ്റ് ചടങ്ങുകൾ എന്നിവ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിെൻറ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ നടത്താൻ പാടുള്ളൂ. കോവിഡ് ചട്ടങ്ങൾ കർശനമായി പാലിച്ച് പരമാവധി 100 പേരെ മാത്രമേ പരിപാടികളിൽ പങ്കെടുപ്പിക്കാവൂ. തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് നൽകുന്ന അനുമതികളുടെ വിവരം ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫിസറെ അറിയിക്കണം.
ജില്ലയിൽ നിലവിൽ അനുമതി നൽകിയിട്ടുള്ളവ ഒഴികെയുള്ള ഒരു ഉത്സവങ്ങൾക്കും അടുത്ത രണ്ടാഴ്ച അനുമതി നൽകാൻ പാടില്ല. അനുമതി ലഭിച്ച കമ്മിറ്റികളുണ്ടെങ്കിൽ, ആഘോഷ പരിപാടികൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്തേണ്ടതാണെന്ന് യോഗം അറിയിച്ചു.
ജില്ലയിലെ ബീച്ചുകൾ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് ജില്ല കലക്ടർ അറിയിച്ചു.
കോവിഡ് ചട്ട ലംഘനങ്ങൾക്കെതിരെ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും സെക്ടർ മജിസ്ട്രേറ്റുമാരുടെ സഹകരണത്തോടെ കേസെടുക്കാൻ നിർദേശം നൽകി. സെക്ടർ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി എ.ഡി.എമ്മിെൻറ നേതൃത്വത്തിൽ രണ്ടു ദിവസത്തിലൊരിക്കൽ സൂം യോഗം വിളിക്കും.
കടകൾ, ഹോട്ടലുകൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളും പൊതുഗതാഗത വാഹനങ്ങളിലെ തൊഴിലാളികളും രണ്ടാഴ്ചയിലൊരിക്കൽ കോവിഡ് പരിശോധനക്ക് വിധേയമാവണമെന്ന് നിർദേശിക്കാൻ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളും ആർ.ടി.ഒയും നടപടി സ്വീകരിക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു. ടാറ്റാ കോവിഡ് ആശുപത്രിയിലേക്ക് സ്ഥിരം വൈദ്യുതി കണക്ഷൻ ലഭിക്കാൻ കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് അണ്ടർടേക്കിങ് നൽകി തുക അനുവദിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കാൻ ജില്ല കലക്ടർ ഡി.എം.ഒയോട് നിർദേശിച്ചു. പ്രസ്തുത തുക എസ്.ഡി.ആർ.എഫിൽനിന്ന് അടിയന്തരമായി അനുവദിക്കാനായി സർക്കാറിലേക്ക് അപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചു. ജില്ലയിൽ രണ്ട് ദിവസങ്ങളിലായി 11,000 കോവിഡ് പരിശോധനകൾ നടത്താനാണ് സർക്കാർ നിർദേശം. കോവിഡ് രോഗികളുടെ എണ്ണം വർധിക്കാനിടയുള്ളതിനാൽ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിലെ സി.എഫ്.എൽ.ടി.സി അടിയന്തരമായി പ്രവർത്തനം ആരംഭിക്കും. നീലേശ്വരം ഭാഗത്താണ് കൂടുതൽ കേസുകൾ വരുന്നത് എന്നതിനാൽ കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം കാമ്പസ് (പാലാത്തടം) കൂടി ഈ ആവശ്യത്തിനായി ഏറ്റെടുക്കണമെന്ന് ഡി.എം.ഒ അഭ്യർഥിച്ചു. ഇത് അംഗീകരിച്ച് ഉത്തരവിറക്കാൻ കലക്ടർ നിർദേശിച്ചു.
ജില്ലയിൽ കോവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിെൻറ ഭാഗമായി മെഗാ പരിശോധന ഡ്രൈവിന് തുടക്കമായി. ശനിയാഴ്ചയും തുടരും. രണ്ടുദിവസം 6000 പേർക്ക് കോവിഡ് പരിശോധന നടത്തുന്നതിനായാണ് ജില്ലയിൽ സൗകര്യമൊരുക്കിയത്.ശനിയാഴ്ച പടന്നക്കാട് ഇ.എം.എസ് ക്ലബ്, മടക്കര ഹാർബർ എന്നിവിടങ്ങളിൽ പരിശോധനക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.