കണ്ണൂർ: ഒരുമാസത്തിനിടെ താവക്കര വെസ്റ്റ് അംഗൻവാടിയിൽ മൂന്നാം തവണയും കള്ളൻ കയറി. ശനിയാഴ്ച അംഗൻവാടിയുടെ ജനൽകമ്പി പൊളിച്ചാണ് മോഷ്ടാവ് അകത്തു പ്രവേശിച്ചത്. മുൻവശത്തെ വാതിലും സീലിങ്ങും കുത്തിത്തുറന്ന നിലയിലാണ്.
നിലത്തെ ടൈലുകളും തകർത്തിട്ടുണ്ട്. അകത്തെ ഉപകരണങ്ങൾ വാരിവലിച്ചിട്ടു. മോഷ്ടാവ് ഭക്ഷണം പാകം ചെയ്ത് കഴിച്ചു. താണ മുഴത്തടം ഗവ. യു.പി സ്കൂളിന് സമീപത്തെ അംഗൻവാടിയിൽ ഒരുമാസം മുമ്പ് രണ്ടുതവണ മോഷണം നടന്നു.
അവിടെനിന്ന് മോഷ്ടാവ്, ഉച്ചഭക്ഷണത്തിനുള്ള അരി ഉപയോഗിച്ച് കഞ്ഞിവെച്ച് കുടിക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും പണം കവരുകയും ചെയ്തിരുന്നു. പൊലീസ് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി. മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാണെന്ന് കണ്ണൂർ ടൗൺ പൊലീസ് പറഞ്ഞു.
കണ്ണൂർ: പള്ളിക്കുന്ന് ഇടച്ചേരി എ.എൽ.പി സ്കൂളിൽ കള്ളൻ കയറി നാശനഷ്ടം വരുത്തി. അലമാരകൾ കുത്തിത്തുറന്ന് ഫയലുകൾ വാരിവലിച്ചിട്ട നിലയിലാണ്. അലമാരകളിൽ പണമോ വിലപിടിപ്പുള്ള വസ്‌തുക്കളോ ഉണ്ടായിരുന്നില്ല. സ്കൂളിനുമുന്നിലെ കൈവരി തകർത്തിട്ടുണ്ട്. ഭക്ഷണം പാകംചെയ്യുന്ന മുറി കുത്തിത്തുറക്കാനും ശ്രമം നടന്നു. ഓടിളക്കിയാണ് കള്ളൻ അകത്തുകടന്നത്. ശനിയാഴ്ച പുലർച്ചയോടെയാകാം സംഭവമെന്നാണ് പൊലീസ് നിഗമനം.
കുട്ടികൾക്ക് സ്പെഷൽ ക്ലാസ് ഉള്ളതിനാൽ ശനിയാഴ്ച രാവിലെ സ്കൂൾ തുറന്നപ്പോഴാണ് അതിക്രമം ശ്രദ്ധയിൽപെട്ടത്. പ്രധാനാധ്യാപിക ഇ. പത്മജയുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. എട്ടുവർഷം മുമ്പും സ്കൂളിൽ മോഷണശ്രമം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.