ചുഴലിയില്‍ കാടുകയറി തെരഞ്ഞിട്ടും പുലിയെ കണ്ടെത്താനായില്ല

ശ്രീകണ്ഠപുരം: ചുഴലിയില്‍ രണ്ടിടങ്ങളിലായി കാണപ്പെട്ട പുലിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. വ്യാഴാഴ്ച കൊളത്തൂര്‍, പടിഞ്ഞാറേമൂല എന്നിവിടങ്ങളില്‍ വനംവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കാടുകയറി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. വനംവകുപ്പ് ഡ്രോണ്‍ ഉപയോഗിച്ച് രാത്രി തിരച്ചില്‍ നടത്താന്‍ ശ്രമിച്ചെങ്കിലും കനത്ത മഴ കാരണം ശ്രമം മാറ്റിവെച്ചു.

കഴിഞ്ഞദിവസം പടിഞ്ഞാറെമൂലയില്‍ എം.ടി വിനോദിന്റെ പശുക്കിടാവിനെ പുലി 50 മീറ്റര്‍ അകലേക്ക് കടിച്ചുകൊണ്ടുപോയി ഭക്ഷിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ കൊളത്തൂരിലെ വെല്‍ഡിങ് തൊഴിലാളിയായ അജയനും വീടിന് സമീപത്ത് പുലിയെ കണ്ടിരുന്നു. ശബ്ദംകേട്ട് പുറത്തിറങ്ങിയപ്പോള്‍ കാട്ടുപന്നിക്കുട്ടിയെ പുലി കടിച്ചുകൊണ്ടുപോകുന്ന ദൃശ്യമാണ് അജയന്‍ കണ്ടത്. വിനോദിന്റെ വീടിന് സമീപം രണ്ട് ക്യാമറകള്‍ സംഭവ ദിവസം തന്നെ വനംവകുപ്പ് സ്ഥാപിച്ചിരുന്നു. പിന്നാലെ പന്നിയെ പിടിച്ചുകൊണ്ടുപോയ പ്രദേശത്തും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ ഇതില്‍ നിന്ന് പുലിയുടെ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല.

പശുക്കിടാവിനെ പുലി പിടിച്ചതിന് തൊട്ടടുത്തദിവസം മുതല്‍ വിനോദിന്റെ വീട്ടിലെ നായയെയും കാണാതായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് തളിപ്പറമ്പ ഫോറസ്റ്റ് ഓഫീസര്‍ സനൂപ് കൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്‍റ് ബി.പി വിപിന, വൈസ് പ്രസിഡന്‍റ് കെ.കെ. രവി, വില്ലേജ് ഓഫീസര്‍ പി.രാജന്‍, ശ്രീകണ്ഠപുരം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.കെ. ബാലന്‍, ചെങ്ങളായി പഞ്ചായത്തിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമായ സജ്ജം വളണ്ടിയര്‍മാര്‍, ബെന്നി മറ്റത്തിലിന്റെ നേതൃത്വത്തിലുള്ള കര്‍ഷക രക്ഷാസേന ഷൂട്ടേഴ്‌സ് ടീം എന്നിവരുള്‍പ്പെടെ 60 ഓളം പേരാണ് രണ്ട് ദിവസമായി പ്രദേശത്ത് വനമേഖലകളില്‍ തെരച്ചില്‍ നടത്തിയത്.

രാവിലെ 11 മണിക്ക് ആരംഭിച്ച തിരച്ചില്‍ വൈകീട്ടോടെ അവസാനിച്ചു. വെള്ളിയാഴ്ച ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തിയിട്ടും പുലിയെ കണ്ടെത്താനായില്ല. വനംവകുപ്പ് ജീവനക്കാര്‍ പ്രദേശത്ത് പരിശോധന നടത്തിവരുന്നുണ്ട്.

അതേസമയം പുലി ഇറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ ചുഴലിയിലും പരിസരപ്രദേശങ്ങളിലും നാട്ടുകാര്‍ വലിയ ഭീതിയിലാണ്. റബര്‍ ടാപ്പിങ്ങിന് ഉള്‍പ്പെടെ ജോലിക്ക് പോകാന്‍ ആളുകള്‍ തയാറാകുന്നില്ല. രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലേക്കും അംഗന്‍വാടികളിലേക്കും കൊണ്ടുവിടുകയാണ് ചെയ്യുന്നത്.

Tags:    
News Summary - Despite searching through the jungle during the storm, the tiger could not be found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.