തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സിലെ മുനിസിപ്പാലിറ്റി ശൗചാലയം വീണ്ടും അടച്ചിട്ടു. സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മലിജന ജലം റോഡിലേക്ക് ഒഴുകിയതോടെയാണ് ശൗചാലയം അടച്ചത്. ടാങ്കിൽ നിന്നുള്ള മലിനജലം പുറത്തേക്കൊഴുകി പരിസരമാകെ മലിനമായിരുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ഞായറാഴ്ച 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ദുർഗന്ധം അസഹ്യമായതോടെ കഴിഞ്ഞ ദിവസം വ്യാപാരികൾ നഗരസഭാധികൃതർക്കുമുന്നിൽ പരാതിയുമായെത്തി. തുടർന്ന് ശൗചാലയം അടച്ചിടുകയായിരുന്നു. ടാങ്കിനും സമീപത്തും മുനിസിപ്പൽ തൊഴിലാളികൾ വ്യാഴാഴ്ച ബ്ലീച്ചിങ് പൗഡർ വിതറി.
ആറു മാസത്തെ അടച്ചിടലിനൊടുവിൽ കഴിഞ്ഞ ജൂൺ 22നാണ് ശൗചാലയം തുറന്നത്. ഒന്നര മാസം കൊണ്ടാണ് ടാങ്ക് നിറഞ്ഞ് മലിനജലം വീണ്ടും പുറത്തേക്കൊഴുകാൻ തുടങ്ങിയത്.
കോംപ്ലക്സിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് നടുവിലാണ് ശൗചാലയം പ്രവർത്തിക്കുന്നത്. വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലത്താണ് സെപ്റ്റിക് ടാങ്കുള്ളത്. ശനിയാഴ്ച വൈകീട്ട് ടാങ്ക് നിറഞ്ഞ് നാറ്റം അസഹനീയമായതോടെയാണ് ജനം ശ്രദ്ധിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ഡിസംബറിൽ ടാങ്ക് പെട്ടെന്നുനിറഞ്ഞ് പുറത്തേക്കൊഴുകാൻ തുടങ്ങിയപ്പോഴാണ് ശൗചാലയം ആറ് മാസത്തോളം അടച്ചിട്ടത്. പേ സംവിധാനത്തിലാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും വേവ്വേറെയായി ശൗചാലയം പ്രവർത്തിക്കുന്നത്.
നഗരത്തിൽ പുതിയ ബസ് സ്റ്റാൻഡിലാണ് നഗരസഭയുടെ മറ്റു ശൗചാലയങ്ങൾ ഉള്ളത്. നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി ഭൂരിഭാഗമാളുകളും എത്തുന്നത് പഴയ ബസ് സ്റ്റാൻഡിലാണ്. ശൗചാലയം അടച്ചതോടെ ടൗണിലെത്തുന്നവരാണ് വൃഥാവിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.