തലശ്ശേരി: വീട്ടിനുള്ളിൽ അതിക്രമിച്ചുകയറി 79കാരിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ യുവാവിന് 10 വർഷം കഠിനതടവും 10,000 രൂപ പിഴയും. എടക്കാട് കുണ്ടത്തിൽമൂല കൈരളി വായനശാലക്കു സമീപത്തെ പൂവള്ളിയിൽ വീട്ടിൽ സി.പി. വിജേഷിനെയാണ് (40) തലശ്ശേരി അഡീഷനൽ ജില്ല കോടതി (4) ജഡ്ജി മുഹമ്മദ് റയീസ് ശിക്ഷിച്ചത്.
376 (2) വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 10 മാസംകൂടി തടവ് അനുഭവിക്കണം. ഐ.പി.സി 452, 354, 506 (II) വകുപ്പുകൾ പ്രകാരം മൂന്നു വർഷം വീതം തടവും 5000 രൂപ വീതം പിഴയുമുണ്ട്. പിഴയടച്ചില്ലെങ്കിൽ അഞ്ചു മാസം വീതം തടവ്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. 2018 ഡിസംബർ 25ന് വൈകീട്ട് ആറരക്കാണ് കേസിനാസ്പദമായ സംഭവം. എടക്കാട് അയ്യപ്പമഠത്തിനടുത്ത് വീട്ടിൽ തനിച്ച് താമസിക്കുന്ന സ്ത്രീയാണ് പരാതിക്കാരി.
ഓഫിസ് മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അതിക്രമിച്ചുകയറിയ പ്രതി വരാന്തയിലിരിക്കുകയായിരുന്ന സ്ത്രീയെ പിടിച്ചുവലിച്ച് ഓഫിസ് മുറിയിലേക്ക് കൊണ്ടുപോയി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. സ്ത്രീയുടെ നിലവിളികേട്ട് അടുത്ത വീട്ടുകാർ ഓടിവരുന്നത് കണ്ടപ്പോൾ പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയി. അടുത്ത വീട്ടുകാർ ഓടിവന്നില്ലായിരുന്നെങ്കിൽ പ്രതി കത്തികൊണ്ട് കുത്തിക്കൊല്ലുമായിരുന്നു എന്നും സ്ത്രീയുടെ പരാതിയിലുണ്ട്. എടക്കാട് പൊലീസാണ് കേസ് ചാർജ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.