തലശ്ശേരിയിൽ രണ്ട് ലക്ഷത്തിന്റെ ഇ സിഗരറ്റുകൾ പിടികൂടി

തലശ്ശേരി: ഓപറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നിരോധിത ഇ സിഗരറ്റുകളുടെ വൻശേഖരം പൊലീസ് പിടികൂടി. നഗരത്തിൽ എ.വി.കെ. നായർ റോഡ് പിലാക്കണ്ടി പ്ലാസയിലെ സൂക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പ് കേന്ദ്രീകരിച്ചു നടന്ന പരിശോധനയിലാണ് രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന ഇ സിഗരറ്റുകൾ, നിക്കോട്ടിൻ പൊടി നിറച്ച ബോട്ടിലുകൾ, ഇത് ഉപയോഗിക്കുന്ന വേപ്സുകൾ എന്നിവയുടെ ശേഖരം പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയോടെ തലശ്ശേരി എസ്.ഐ അശ്വതി കുന്നോത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കണ്ടെടുത്തത്. ഓപറേഷൻ തൂഫാന്റെ ഭാഗമായിരുന്നു ലഹരി വേട്ട.

സ്കൂൾ വിദ്യാർഥികൾ ഉൾപെടെയുള്ള കൗമാരക്കാരും മറ്റും ദുരൂഹ സാഹചര്യത്തിൽ നിരന്തരം സന്ദർശിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ അണിയറ രഹസ്യങ്ങൾ അറിയാൻ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവിടെ പൊലീസുകാർ രഹസ്യനിരീക്ഷണം നടത്തിവരികയാണ്. ലഹരി കൈമാറ്റ ഇടപാട് നടത്തുന്നത് വിദേശ സാധനങ്ങൾ വിനിമയം നടത്തുന്ന ഡ്യൂട്ടിഫ്രീ ഷോപ്പിൽ വെച്ചായിരുന്നുവെങ്കിലും നിരോധിത ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്നത് പരിസരത്തുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലായിരുന്നു. രണ്ടിടത്തുമായി നടത്തിയ പരിശോധനയിലാണ് സിഗരറ്റുകളും മറ്റും കണ്ടെടുക്കാനായത്.

ധർമടം സ്വദേശി ഫിനാനാണ് സൂക്ക് എന്ന പേരുള്ള ഡ്യൂട്ടി ഫ്രീ സ്ഥാപനം നടത്തുന്നത്. റെയ്ഡ് നടക്കുന്ന സമയം ഇയാൾ സ്ഥലത്തുണ്ടായിരുന്നില്ല. നിക്കോട്ടിൻ പൊടി ഉപയോഗിച്ചാൽ ലഹരി കിട്ടുമെങ്കിലും പുകയില മണം ഇല്ലാത്തതിനാൽ വിദ്യാർഥികൾ ഉൾപെടെ ഇതിന്റെ ആവശ്യക്കാരായി ഇടക്കിടെ ഇവിടെയെത്താറുണ്ട്. ഇതേക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതാണ് പൊലീസ് പരിശോധനക്കിറങ്ങിയത്. കടയിലുണ്ടായിരുന്നവരെ സ്‌റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തു. കണ്ടെടുത്ത ലഹരി വസ്തുക്കൾ കോടതിയിൽ ഹാജരാക്കുമെന്ന് എസ്.ഐ അശ്വതി പറഞ്ഞു. പരിശോധനകൾ തുടരുമെന്നും അറിയിച്ചു. എസ്.ഐമാരായ റഫീഖ്, ഷിനു, സീനിയർ സി.പി.ഒ മാരായ സുബിൻ ഷമിൽ, റോഷിൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

Tags:    
News Summary - E-cigarettes worth ₹2 lakh were seized in Thalassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.