കേളകം: തുടർച്ചയായ ഉരുൾപൊട്ടലിൽ ഇരു ചുരം പാതകളും തകർന്നടിയുമ്പോൾ കൊട്ടിയൂർ -വയനാട് ചുരമില്ലാ പാതക്കായി മുറവിളി തുടരുന്നു. ചുരംരഹിതമായി വയനാട്ടിലേക്കും അതുവഴി കർണാടകത്തിലേക്കും തമിഴ്നാട്ടിലേക്കും എളുപ്പത്തിൽ യാത്രചെയ്യാൻ കഴിയുന്ന അമ്പായത്തോട് - 44ാം മൈൽ ചുരംരഹിതപാത നിർമിക്കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, പൊതുമരാമത്ത്-വനം മന്ത്രിമാർ എന്നിവർക്ക് നാട്ടുകാരുടെയും കൊട്ടിയൂർ, കേളകം പഞ്ചായത്ത് ഭരണസമിതികളുടെയും നേതൃത്വത്തിൽ കൂട്ട നിവേദനങ്ങൾ നൽകി.
പാത നിർമാണത്തിന് വനം വകുപ്പിന്റെ അനുമതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്ത് അധികൃതർ നിവേദനം നൽകിയത്. നിലവിൽ സർക്കാറിന്റെ സജീവ പരിഗണനയിലുള്ള ഈ റോഡിന് തടസ്സം വനം വകുപ്പാണ്. അമ്പായത്തോടിൽനിന്ന് താഴെ പാൽചുരം വഴി വനത്തിലൂടെ തലപ്പുഴക്കടുത്ത് 44ാം മൈലിൽ പ്രധാന പാതയിൽ എത്തുന്നതാണ് നിർദിഷ്ട ബദൽ റോഡ്. ചുരമുണ്ടാവില്ല എന്നതാണ് ഈ റോഡ് യാഥാർഥ്യമായാലുള്ള പ്രത്യേകത. എന്നാൽ, വനസാന്നിധ്യം പദ്ധതി നടക്കാതെ പോകാൻ കാരണമാകുന്നു. ബദൽ റോഡിന്റെ നിർദിഷ്ട പാത നിക്ഷിപ്ത വനത്തിലൂടെയാണ് പോവുന്നത്. ഇതിന് വനം വകുപ്പിന്റെ അനുമതി വേണം. ആധുനിക സാങ്കേതികവിദ്യയിൽ മേൽപാലങ്ങൾ നിർമിച്ച് വനത്തിന്റെ സ്വാഭാവികതക്ക് കോട്ടം വരുത്താതെ റോഡ് നിർമിക്കാനാവുമെന്ന നിർദേശവും ഉയർന്നിരുന്നു. 1360 മീറ്ററോളം നിക്ഷിപ്ത വനത്തിലൂടെ പാത നിർമിക്കേണ്ടി വരുമെന്നതാണ് പാതയുടെ പ്രധാന തടസ്സം. ഉരുൾപൊട്ടൽ പരമ്പരകളിലും മലയിടിച്ചിലിലും തകർന്നടിഞ്ഞ നിലയിലാണ് കണ്ണൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന നിടുംപൊയിൽ - മാനന്തവാടി ചുരം, കൊട്ടിയൂർ -വയനാട് ചുരം പാതകൾ. മുളവടികൊണ്ട് ബാരിക്കേഡുകൾ തീർത്ത പാതയിൽ യാത്രക്കാർക്ക് നെഞ്ചിടിപ്പേറുകയാണ്. കൊട്ടിയൂർ -വയനാട് ചുരം റോഡ് പുനർനിർമാണത്തിനായി 10 കോടി രൂപയുടെ പദ്ധതിക്ക് നിർദേശം പൊതുമരാമത്ത് വകുപ്പ് സർക്കാറിന് സമർപ്പിച്ചിട്ട് വർഷം പിന്നിട്ടിട്ടും പെട്ടത് ചുവപ്പുനാടയിൽ. അമ്പായത്തോടുമുതല്‍ ബോയ്സ് ടൗണ്‍ വരെയുള്ള പാതയുടെ പാർശ്വഭിത്തി, ഓവുചാല്‍ എന്നിവ നിര്‍മിക്കാനും റീ ടാറിങ്ങിനുമുള്ള പ്രപ്പോസലാണ് പി.ഡബ്ല്യു.ഡി വടകര ചുരം ഡിവിഷന് സര്‍ക്കാറിന് അന്ന് നൽകിയത്. അറ്റകുറ്റപ്പണി നടത്തുകയല്ലാതെ പാതയിലെ സുരക്ഷിത യാത്ര സർക്കാർ പരിഗണിക്കുന്നേയില്ല. ഒരു വശം കൊക്കയും മറുഭാഗം വൻ മലയുമായ പാതയിൽ ദുരന്തത്തിന്റെ വഴിവക്കിലാണ് യാത്രക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.