കണ്ണൂർ: കഴിഞ്ഞ പത്തു വർഷത്തിനു ശേഷം പൊലീസിൽ സ്ഥലംമാറ്റം വരുമ്പോൾ സമഗ്ര അഴിച്ചുപണിയുണ്ടാവുക രഹസ്യാന്വേഷണ വിഭാഗത്തിൽ. എസ്.ബി, എസ് എസ്.ബി എന്നീ വിഭാഗങ്ങളിലായി ജില്ലയിലടക്കം മുഴുവൻ പൊലീസ് സ്‌റ്റേഷനുകളിലും പത്ത് വർഷത്തെ ഇടതുഭരണത്തിൽ ഇടത് അനുകൂലികളായ ഉദ്യോഗസ്ഥരാണുണ്ടായിരുന്നത്. സേനയിൽ എല്ലാ രഹസ്യങ്ങളും ഉൾപ്പെടെ താഴേത്തലം മുതൽ ഇവരാണ് ശേഖരിച്ച് മുകളിലേക്ക് കൈമാറുന്നത്. ആഭ്യന്തര വകുപ്പിന്റെ പ്രധാന വിഭാഗം കൂടിയാണിത്. ഭരണമാറ്റമുണ്ടായ ഉടൻതന്നെ രഹസ്യാന്വേഷണ വിഭാഗത്തിൽ പെട്ടെന്ന് മാറ്റം വേണമെന്ന് യു.ഡി.എഫ് അനുകൂലികൾ ആവശ്യപ്പെട്ടിരുന്നു.
നിലവിൽ ജില്ല പൊലീസ് മേധാവികളുടെ സ്ഥലംമാറ്റം ഇറങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ചക്കുശേഷം ഡിവൈ.എസ്.പിമാരുടെയും എസ്.എച്ച്.ഒ ഇൻസ്പെക്ടർമാരുടെയും ഉൾപ്പെടെ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങും. പിന്നാലെ രഹസ്യാന്വേഷണ വിഭാഗത്തിലും സമഗ്രമായ അഴിച്ചുപണിയാണ് ജില്ലയിലടക്കം ഉണ്ടാവുക. മുന്നോടിയായി ഓരോ പൊലീസ് സ്‌റ്റേഷനിലും നിയമിക്കേണ്ടവരുടെ പട്ടിക ഭരണ അനുകൂല വിഭാഗം തയാറാക്കി നൽകിയിട്ടുണ്ടെന്നാണ് വിവരം. പലയിടത്തും യു.ഡി.എഫ് അനുകൂല വിഭാഗത്തിന് രഹസ്യാന്വേഷണ ചുമതലയിൽ നിയമിക്കാൻ ആളില്ലാത്ത സാഹചര്യവുമുണ്ട്. അതുകൂടി പരിഹരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പത്തുവർഷം കഴിഞ്ഞിട്ടും രഹസ്യാന്വേഷണ വിഭാഗത്തിൽ സ്ഥലംമാറ്റം വന്നില്ലെങ്കിൽ അത് വലിയ തിരിച്ചടിയാകുമെന്നാണ് ഭരണാനുകൂലികളുടെ വിലയിരുത്തൽ. എന്നാൽ, ഇടതുഭരണത്തിൽ പ്രതിപക്ഷത്തുള്ളവരെ തിരഞ്ഞുപിടിച്ച് ഒരിക്കലും ദ്രോഹിച്ചിട്ടില്ലെന്നും അതിനാൽ സ്ഥലംമാറ്റത്തിലടക്കം മോശം സമീപനം ഉണ്ടാവില്ലെന്നുമാണ് ഇടതനുകൂലികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.