ഇരിക്കൂറിൽ മന്ത്രി വീണ ജോർജിനെ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വിജിൽ മോഹന്റെ നേതൃത്വത്തിൽ കരിങ്കൊടി കാട്ടുന്നു

കണ്ണൂർ: മന്ത്രി വീണ ജോര്‍ജിനെതിരെ ജില്ലയില്‍ ഏഴിടങ്ങളിൽ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം. പയ്യാവൂരിൽ യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് വിജിൽ മോഹൻ അറസ്റ്റിലായി. പെരിങ്ങോത്ത് യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി ഷബീർ ഇഖ്ബാലിന് മർദനമേറ്റു. അഞ്ചിടങ്ങളിൽ യൂത്ത് കോൺഗ്രസും ഓരോ സ്ഥലങ്ങളിൽ യൂത്ത് ലീഗും കെ.എസ്.യുവുമാണ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്.

ബുധനാഴ്ച രാവിലെ കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രം (ഐ.ആര്‍.ഐ.എ) ഉദ്ഘാടനത്തില്‍ സംബന്ധിക്കാന്‍ പോകവേയാണ് കൊടുവള്ളി, ചാലോട്, ആയിപ്പുഴ, ഇരിക്കൂര്‍, പയ്യാവൂർ എന്നിവിടങ്ങളില്‍ മന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചത്. നേരത്തേ കണ്ണൂരില്‍ തീവണ്ടിയിറങ്ങി കല്യാട്ടേക്ക് പോകാനായിരുന്നു തീരുമാനിച്ചത്.

ഇതനുസരിച്ച് മന്ത്രിയെക്കാത്ത് കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. എന്നാൽ, മന്ത്രി തലശ്ശേരി റെയില്‍വേ സ്റ്റേഷനിലാണ് വണ്ടിയിറങ്ങിയത്. അവിടെനിന്ന് അകമ്പടിയോടെ പോകുമ്പോള്‍ കൊടുവള്ളിയിലായിരുന്നു ആദ്യം കരിങ്കൊടി പ്രതിഷേധം. തുടര്‍ന്ന് ചാലോടും ആയിപ്പുഴയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

ഇരിക്കൂറില്‍ പാലത്തിന് സമീപത്താണ് യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് വിജില്‍ മോഹനന്റെ നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചത്. പാലത്തിന് സമീപം മറഞ്ഞിരുന്ന പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം എത്തിയപ്പോള്‍ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ഇരിക്കൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പ്രിന്‍സ് ജോര്‍ജ്, ശ്രീകണ്ഠപുരം മണ്ഡലം പ്രസിഡന്റ് ജസീര്‍ കണിയാര്‍വയല്‍, രഞ്ജി അറബി, ആല്‍ബിന്‍ ജോസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പൊലീസ് ഇവരെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കി.

എന്നാൽ, കല്യാട് ഉദ്ഘാടനം കഴിഞ്ഞ് അതിവേഗം മന്ത്രിയുടെ യാത്ര വഴിതിരിച്ചു വിട്ടെങ്കിലും പയ്യാവൂരിൽ വീണ്ടും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വിജിൽ മോഹന്റെ നേതൃത്വത്തിൽതന്നെ കരിങ്കൊടി കാട്ടുകയായിരുന്നു. ഇവിടെവെച്ച് വിജിലിനെ അറസ്റ്റ് ചെയ്തു.

ചെമ്പേരിയിലും ചെറുപുഴയിലും യൂത്ത് കോൺഗ്രസുകാർ കരിങ്കൊടിയുമായി മന്ത്രിയെ കാത്തിരുന്നെങ്കിലും വിവരമറിഞ്ഞ പൊലീസ് മന്ത്രിയുടെ യാത്ര ഉൾവഴികളിലൂടെ തിരിച്ചുവിട്ടു. എന്നാൽ, പെരിങ്ങോത്ത് എത്തിയപ്പോൾ മന്ത്രിയെ യൂത്ത് ലീഗുകാർ കരിങ്കൊടി കാട്ടി.

Tags:    
News Summary - Protest against Minister Veena George; Youth League leader injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.