വാളത്തോട് പുഷ്പഗിരി റോഡിൽ കാട്ടാനക്കൂട്ടം നശിപ്പിച്ച സദാനന്ദൻ തടുപ്പിലിന്റെ തെങ്ങ്
ഇരിട്ടി: അയ്യങ്കുന്ന് പഞ്ചായത്തിലെ വാളത്തോട് പുഷ്പഗിരി മേഖലയിൽ കാട്ടാനയിറങ്ങി വൻ കൃഷിനാശം. ഏക്കറുകണക്കിന് സ്ഥലത്തെ വാഴയും തെങ്ങും കപ്പയും ഉൾപ്പെടെ ആനക്കൂട്ടം നശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചയോടെയാണ് കുട്ടിയാന ഉൾപ്പെട്ട ആനക്കൂട്ടം കൃഷിയിടത്തിൽ എത്തിയത്. ഒരാഴ്ചയിലധികമായി മേഖലയിൽ ആനയുടെ സാന്നിധ്യമുണ്ടെങ്കിലും വ്യാപകമായ നാശമുണ്ടാകുന്നത് ആദ്യമാണ്. സദാനന്ദൻ തടുപ്പിൽ, രാജേഷ് പറയംപ്ലകത്ത്, പ്രഭാകരൻ അമൃതാനന്ദം തുടങ്ങി നിരവധിപേരുടെ കൃഷി നശിപ്പിച്ചു. പലരുടെയും വീടിന് സമീപം വരെ കാട്ടാനക്കൂട്ടമെത്തി.
നിരവധി വാഴകളും തെങ്ങും മറ്റു കൃഷികളും ആനകൾ നശിപ്പിച്ചു. റബർ മരങ്ങൾ കുത്തിയും ചവിട്ടിയും വീഴ്ത്തി. നിരവധി റബർ മരങ്ങൾ പകുതി ചരിഞ്ഞനിലയിലാണ്. വേരുകൾ പൊട്ടിയ മരം ഇനി ടാപ്പിങ്ങിന് യോഗ്യമല്ലാത്ത അവസ്ഥയിലാണ്. ആറളം ഫാം മേഖലയിൽനിന്ന് തുരത്തുന്ന ആനകളാണ് നീലായി വഴി വാളത്തോട് മേഖലയിൽ എത്തുന്നതെന്നാണ് ജനങ്ങൾ പറയുന്നത്. വന്യമൃഗ ഭീഷണിയിൽ നിരവധി കുടുംബങ്ങൾ മേഖലയിൽനിന്ന് മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്ക് താമസം മാറിക്കഴിഞ്ഞു. അവശേഷിക്കുന്ന കുടുംബങ്ങൾ മറ്റ് മാർഗങ്ങളില്ലാതെ വന്യമൃഗ ഭീഷണിയിലും അവിടെത്തന്നെ തുടരുകയാണ്.
അയ്യങ്കുന്ന് പഞ്ചായത്തിലെ വനാതിർത്തിയോടു ചേർന്ന വാളത്തോട് മേഖലയിൽ നിലവിൽ സോളാർ വേലി സ്ഥാപിച്ചിട്ടില്ല. അതിർത്തിയിൽ അടിയന്തരമായി താൽക്കാലിക വേലി സ്ഥാപിക്കുന്നതുമായി ചൊവ്വാഴ്ച വൈകീട്ട് ആറിന് നാട്ടുകാരുടെയും പഞ്ചായത്ത്, വനം വകുപ്പ് എന്നിവരുടെ സംയുക്ത യോഗം ചേർന്നു. താൽക്കാലിക വേലി നിർമിക്കാൻ മറ്റുസ്ഥലങ്ങളിൽനിന്ന് പൊളിച്ചുമാറ്റിയ വേലിയുടെ ഭാഗങ്ങൾ നൽകാമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. ബാറ്ററി ഉൾപ്പെടെ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള തുക കണ്ടെത്തേണ്ടതുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ മേരി റെജി, ജോസുകുഞ്ഞ് തടത്തിൽ, മേഴ്‌സി മരിയ, ഷിബോ അഗസ്‌റ്റ്യൻ, അനീഷ് കെ. പോൾ, ബിന്ദു ഷാജി, ഷമിന ബാബു, സുനിൽ കുമാർ, ടോമി ആലുംപറമ്പിൽ, ജോയി വാളത്തോട് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.