ബാരാപോൾ പദ്ധതി പ്രദേശം വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സന്ദർശിക്കുന്നു
ഇരിട്ടി: ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതിയുടെ കനാലിൽ രൂപംകൊണ്ട ഗർത്തത്തെ തുടർന്ന് ഒരുവർഷമായി വൈദ്യുതി ഉൽപാദനം നിർത്തിവെച്ച പദ്ധതിയിൽനിന്ന് വീണ്ടും വൈദ്യുതി ഉൽപാദിപ്പിക്കാൻ ധാരണ. വൈദ്യുതിമന്ത്രി സണ്ണി ജോസഫും ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പദ്ധതിപ്രദേശം സന്ദർശിച്ച മന്ത്രി അടിയന്തര അറ്റകുറ്റപ്പണികൾ നടത്തി നിർത്തിവെച്ച ഉൽപാദനം പുനരാരംഭിക്കാനുള്ള നിർദേശം നൽകി. പ്രദേശവാസികളുടെ പരാതികൾ വിശദമായികേട്ട മന്ത്രി ജനങ്ങളുടെ സുരക്ഷക്കൊപ്പം ഉൽപാദനം പുനരാരംഭിക്കേണ്ടതും പ്രധാനമാണെന്ന് യോഗത്തെ ധരിപ്പിച്ചു. ചർച്ചയുടെ അടിസ്ഥാനത്തിൽ ചോർച്ചയെ തുടർന്ന് മാറ്റിപ്പാർപ്പിച്ച രണ്ട് കുടുംബങ്ങൾക്ക് മുടങ്ങിക്കിടന്ന വീട്ടുവാടക പുനഃസ്ഥാപിച്ച് നൽകും.
കനാലിലെ ചോർച്ച കാരണം അപകടഭീഷണിയിലായ ആറോളം കുടുംബങ്ങളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കും. ഇവരുടെ ഭൂമി ഏറ്റെടുക്കുന്ന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ആരംഭിക്കുവാനും മന്ത്രി നിർദേശം നൽകി.
കനാലിലൂടെ ജലം ഒഴുക്കി വിടുമ്പോൾ ചോർച്ച കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ അടിയന്തര നടപടികൾ നടത്തുമെന്ന് മന്ത്രി ഉറപ്പുനൽകി. ഘട്ടംഘട്ടമായി പൂർണതോതിൽ കനാൽ നവീകരിക്കും. ഇതിനുള്ള പഠന റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. വൈദ്യുതി ജനറേഷൻ ഡയറക്ടർ എം.പി. രാജൻ, ചീഫ് എൻജിനീയർ വി. വിനോദ്, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഇ.കെ. സിന്ധു, ജെയ്‌സൺ കാരക്കാട്, ബേബി തോലാനി, ജെയിംസ് ടി. മാത്യു തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.