പയഞ്ചേരിയില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ മിഴിയടച്ചതിനെ തുടര്‍ന്ന് അനുഭവപ്പെടുന്ന തിരക്ക്
ഇരിട്ടി: സിഗ്‌നല്‍ സംവിധാനം കണ്ണടച്ചതിനെ തുടര്‍ന്ന് ഇരിട്ടി പയഞ്ചേരി കവലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി.കൊട്ടിയൂര്‍ ഉത്സവ കാലവും സ്‌കൂള്‍ വാഹന തിരക്കും കൂടി ആയതോടെ നിരത്തിലെ പ്രധാന കവലകള്‍ കടക്കുക ഏറെ പ്രയാസകരമായി. ഇരിട്ടി നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന കവലകളായ പയഞ്ചേരിയിലും ഇരിട്ടി പൂതിയ പാലത്തിലും സ്ഥാപിച്ച സിഗ്‌നല്‍ സംവിധാനങ്ങളാണ് മാസങ്ങളായി മിഴിയടച്ചത്. ഇതോടെ നഗരത്തിലേക്ക് തോന്നിയപോലെ വാഹനങ്ങല്‍ പ്രവേശിക്കാന്‍ തുടങ്ങി.
നിലവിൽ പയഞ്ചേരി കവലയിലും പുതിയ പാലം കവലയിലും വലിയ ഗതാഗതസ്തംഭനമാണ് ഉണ്ടാവുന്നത്. ഗതാഗതം നിയന്ത്രിക്കാന്‍ വേണ്ടത്ര പൊലീസ് സംവിധാനങ്ങളും ഇല്ല. ഇരിട്ടി മേലെസ്റ്റാന്‍ഡില്‍ നിന്നും പയഞ്ചേരിയിലേക്കുള്ള ഒരു കി.മീ ദൂരം താണ്ടാന്‍ അരമണിക്കൂറോളം വേണ്ട അവസ്ഥ യാത്രക്കാരില്‍ വലീയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്. കണ്ണൂര്‍ -തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസുകളും പേരാവൂര്‍- മാനന്തവാടി, കൂട്ടുപുഴ -മൈസൂര്‍ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളും കടന്നുപോകുന്ന കവലയാണ് പയഞ്ചേരിയിലേത്.
ഇവിടെ സാധാരണ സമയങ്ങളില്‍ പോലും വലീയ ഗതാഗതക്കുരുക്കും അപകടവും പതിവായതോടെയാണ് സിഗ്നല്‍ സംവിധാന സ്ഥാപിച്ചത്. തളിപ്പറമ്പ്- ഉളിക്കല്‍ ഭാഗങ്ങളില്‍ നിന്നും കൂട്ടുപുഴ, എടൂര്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളും ഇരിട്ടിയില്‍ നിന്നും ഈ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങളും പാലം കാവലയില്‍ സാധാരണ ദിവസങ്ങളില്‍ പോലും ഗതാഗത സ്തംഭനത്തിന് വഴിവെക്കുന്നുണ്ട്.
ഗതാഗതക്കുരുക്ക് മൂലം ഏറെ കഷ്ടപ്പെടുന്നത് നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മിനിമം ചാര്‍ജ്ജിനുള്ള ഓട്ടത്തിനായി ഒരാള്‍ ഓട്ടോ പിടിച്ചാല്‍ കുരുക്കില്‍പെട്ട് ലക്ഷ്യസ്ഥനത്ത് എത്തി തിരിച്ചു വരുമ്പോഴെക്കും ഒരുമണിക്കൂറിലധികം സമയം എടുക്കും. ചെറിയ വരുമാനത്തിനായി മണിക്കൂറുകളോളം സമയം എടുക്കുമ്പോള്‍ ഏഴും എട്ടും മണിക്കൂര്‍ ജോലി ചെയ്താല്‍ കിട്ടുന്ന വരുമാനം കുടിവെള്ളം പോലും വാങ്ങാന്‍ തികയില്ലെന്നാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.